തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് കിരീടം. ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്ലം സെയ്‌ലേഴ്‌സിനെ 75 റണ്‍സിനാണ് കൊച്ചി തോല്‍പ്പിച്ചത്. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിന്റെ മറുപടി 16.3 ഓവറില്‍ 106 റണ്‍സില്‍ അവസാനിച്ചു. 24 പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടി പുറത്താകാതെ നിന്ന ഒമ്പതാമനായ വിജയ് വിശ്വനാഥ് ആണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍. മുന്‍നിരയും മദ്ധ്യനിരയും കൊച്ചി ബൗളര്‍മാര്‍ക്ക് മുന്നില്‍ ബാറ്റിംഗ് മറന്നതാണ് കൊല്ലത്തിന് തിരിച്ചടിയായത്.
മുന്‍നിരയില്‍ അഭിഷേക് നായര്‍ 13(9), ഭരത് സൂര്യ 6(5), വത്സല്‍ ഗോവിന്ദ് 10(10), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 17(11), വിക്കറ്റ് കീപ്പറും സൂപ്പര്‍താരവുമായ വിഷ്ണു വിനോദ് 10(8) എന്നിവരെല്ലാം നിറം മങ്ങിയതാണ് കൊല്ലത്തിന്റെ താളം തെറ്റിച്ചത്. എംഎസ് എഖില്‍ 2(3), രാഹുല്‍ ശര്‍മ്മ 5(14), ഷറഫുദീന്‍ 6(6), അമല്‍ എ.ജി 1(8), അജയ് ഘോഷ് 0(1) എന്നിങ്ങനെയാണ് കൊല്ലം സെയ്‌ലേഴ്‌സ് താരങ്ങളുടെ പ്രകടനം. കൊച്ചിക്കായി ജെറിന്‍ പിഎസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ സാലി സാംസണ്‍, കെഎം ആസിഫ്, മുഹമ്മദ് ആഷിക് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആജീഷ് കെ ഒരു വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടിയിരുന്നു. 30 പന്തുകളില്‍ 70 റണ്‍സ് നേടിയ ഓപ്പണര്‍ വിനൂപ് മനോഹറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് കൊച്ചി മികച്ച സ്‌കോര്‍ നേടിയത്.
വിനൂപ് ഒഴികെയുള്ള മുന്‍നിരയും മദ്ധ്യനിരയും നിറംമങ്ങിയപ്പോള്‍ കൊച്ചി 130ന് ഏഴ് എന്ന സ്‌കോറിലേക്ക് വീണു. എന്നാല്‍ ഓള്‍റൗണ്ടര്‍ ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ 25 പന്തുകളില്‍ നിന്ന് 47 റണ്‍സ് നേടിയതോടെയാണ് ബ്ലൂ ടൈഗേഴ്സിന്റെ സ്‌കോര്‍ 180 കടന്നത്. 70 റണ്‍സെടുത്ത വിനൂപ് പുറത്താകുമ്പോള്‍ കൊച്ചിയുടെ സ്‌കോര്‍ 83 ആയിരുന്നു. ഒമ്പത് ഫോറും നാല് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഇടങ്കയ്യന്‍ ബാറ്ററുടെ ഇന്നിംഗ്സ്. സഹ ഓപ്പണര്‍ വിപുല്‍ ശക്തി 1(5), നാലാമനായി എത്തിയ ക്യാപ്റ്റന്‍ സാലി സാംസണ്‍ 8(12) എന്നിവര്‍ പെട്ടെന്ന് മടങ്ങി.
മുഹമ്മദ് ഷാനു 10(13), വിക്കറ്റ് കീപ്പര്‍ നിഖില്‍ തോട്ടത്ത് 10(14), ആജീഷ് കെ 0(3), ജോബിന്‍ ജോണ്‍ 12(8), മുഹമ്മദ് ആഷിക് 7(6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ജെറിന്‍ പിഎസ് 2(4) പുറത്താകാതെ നിന്നു. കൊല്ലം സെയ്ലേഴ്സിന് വേണ്ടി പവന്‍ രാജ്, ഷറഫുദീന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും അമല്‍ എ.ജി, വിജയ് വിശ്വനാഥ്, എംഎസ് അഖില്‍, അജയ്ഘോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |