കെ.സി.എൽ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യൻമാർ. ഫൈനലിൽ കൊല്ലം സെയ്ലേഴ്സിനെ 75റൺസിന് കീഴടക്കി. വിനൂപ് മനോഹരൻ ചാമ്പ്യൻ
തിരുവനന്തപുരം: കെ.സി.എൽ രണ്ടാം സീസൺ കിരീടത്തിൽ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്.
ഫൈനലിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ 75 റൺസിന് കീഴടക്കിയാണ് കൊച്ചി കിരീടത്തിൽ മുത്തമിട്ടത്.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. മറുപടിക്കിറങ്ങിയ കൊല്ലത്തെ 16.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടാക്കിയാണ് കൊച്ചിയടെ വിജയം.
ബൗളിംഗിലും ഫീൽഡിംഗിലും മുന്നിൽ നിന്ന് നയിച്ച ക്യാപ്ടൻ സലി സാംസണും ബാറ്റിംഗിൽ നിറഞ്ഞാടിയ വിനൂപ് മനോഹരനും ആൽഫി ഫ്രാൻസിസുമാണ് കൊച്ചിയുടെ ഫൈനൽ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.
മികച്ച വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊല്ലത്തിന്റെ ഓപ്പണർ ഭരത് സൂര്യയെ(6) ആദ്യ ഓവറിൽ തന്നെ പുറത്താക്കി സലി കൊച്ചിക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. അടുത്ത ഓവറിൽ അപകടകാരിയായ അഭിഷേക് നായരേയും (13) മടക്കി സലി കൊച്ചിക്ക് ആധിപത്യം നൽകി. അധികം വൈകാതെ വത്സൽ ഗോവിന്ദിനെ (10) പുറത്താക്കാൻ ആസിഫിന്റെ പന്തിൽ സലി എടുത്ത ക്യാച്ചും മനോഹരമായിരുന്നു. വമ്പനടിക്കാരായ ക്യാപ്ടൻ സച്ചിൻ ബേബി (17), വിഷ്ണു വിനോദ് (10), എം.എസ് അഖിൽ (2),രാഹുൽ ശർമ്മ(5), ഷറഫുദ്ദീൻ (6) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ കൊല്ലത്തിന്റെ പതനം പൂർത്തിയായി. ഒമ്പതാമനായി ഇറങ്ങി 23 റൺസുമായി പുറത്താകാതെ നിന്ന വിജയ് വിശ്വനാഥാണ് കൊല്ലത്തിന്റെ ടോപ് സ്കോറർ. ജെറിൻ കൊച്ചിക്കായി 3വിക്കറ്റ് വീഴ്ത്തി. സലിയെ കൂടാതെ ആസിഫ്, ആഷിഖ് എന്നിവർ കൊച്ചിക്കായി 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചിയ്ക്ക് വിനൂപ് മനോഹരന്റെയും (30 പന്തിൽ 70), ആൽഫി ഫ്രാൻസിസിന്റെെയും (പുറത്താകതെ 25 പന്തിൽ 47) ഉജ്ജ്വല ഇന്നിംഗ്സുകളാണ് മികച്ച സ്കോർ സമ്മാനിച്ചത്. അതിവേഗത്തിലുള്ള തുടക്കത്തിന് ശേഷം അവിശ്വസനീയമായ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും ഒടുവിൽ അവസാന ഓവറുകളിൽ വീണ്ടും തകർത്തടിച്ചാണ് മികച്ച സ്കോറിലേക്ക് എത്തിയത്
വിപുൽ ശക്തിയെ (1) രണ്ടാം ഓവറിൽ തന്നെ നഷ്ടമായെങ്കിലും വിനൂപ് മനോഹരന്റെ അതിമനോഹര ഇന്നിംഗ്സ് കൊച്ചിയ്ക്ക് തകർപ്പൻ തുടക്കം നല്കി. മൂന്നാം ഓവറിൽ മൂന്ന് ഫോറുകൾ നേടിയ വിനൂപ്, അടുത്ത ഓവറിൽ മൂന്ന് ഫോറും ഒരു സിക്സും നേടി. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ കൊച്ചിയുടെ സ്കോർ അൻപതിലെത്തി. 20 പന്തുകളിൽ വിനൂപ് തന്റെ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. ഷറഫുദ്ദീന്റെ അടുത്ത ഓവറിലെ മൂന്ന് പന്തുകൾ വിനൂപ് തുടരെ വീണ്ടും അതിർത്തി കടത്തി.
എന്നാൽ എട്ടാം ഓവറിൽ എം എസ് അഖിലിനെ പന്തേല്പിച്ച കൊല്ലം നായകൻ സച്ചിൻ ബേബിയുടെ തന്ത്രം ഫലം കണ്ടു. അഖിലിനെ ഉയർത്തിയടിക്കാനുള്ള വിനൂപ് മനോഹരന്റെ ശ്രമം പക്ഷെ ക്യാച്ചിലൊതുങ്ങി. ബൗണ്ടറി ലൈനിന് അരികെയുള്ള അഭിഷേക് ജെ നായരുടെ ഉജ്ജ്വല ക്യാച്ച് കളിയുടെ ഗതി മാറ്റി. തുടർന്ന് എട്ട് റൺസെടുത്ത ക്യാപ്ടൻ സാലി സാംസൺ അജയഘോഷിന്റെ പന്തിൽ സച്ചിൻ ബേബി പിടിച്ച് പുറത്തായി. മുഹമ്മദ് ഷാനു പത്ത് റൺസിനും അജീഷ് പൂജ്യത്തിനും പുറത്തായി. സെമിയിലെ രക്ഷകനായ നിഖിൽ തോട്ടത്ത് പത്ത് റൺസെടുത്ത് മടങ്ങി. മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും ജോബിൻ ജോബി 12ഉം മൊഹമ്മദ് ആഷിഖ് ഏഴ് റൺസും നേടി പുറത്തായി. എന്നാൽ ആൽഫി ഫ്രാൻസിസിന്റെവെടിക്കെട്ട് ബാറ്റിംഗ് അവസാന ഓവറുകളിൽ കൊച്ചിയ്ക്ക് തുണയായി.കൊല്ലത്തിന് വേണ്ടി പവൻ രാജും ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടീമിനെ ഉടച്ച് വാർത്ത് ഇന്ത്യൻ താരം സഞ്ജു സാംസണെ റെക്കാഡ് തുകയ്ക്കും പിന്നാലെ ക്യാപ്ടനായി സഞ്ജുവിന്റെ സഹോദരൻ സലിയേയും ടീമിൽ ഉൾപ്പെടുത്തിയ കൊച്ചി മാനേജ്മെന്റിന്റെ ദീർഘവീക്ഷണത്തിനും കിട്ടിയ സമ്മാനമാണ് ഈ ട്രോഫി.
അവാർഡുകൾ
ചാമ്പ്യന്മാർക്കുള്ള കിരീടവും മുപ്പത് ലക്ഷം രൂപയുടെ ചെക്കും കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള 20 ലക്ഷം രൂപയുടെ ചെക്ക് കെസിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ നാസിർ മച്ചാൻ കൈമാറി.
ടൂർണ്ണമെൻ്റിലുടനീളം ബാറ്റിങ്ങിലും ബൗളിംഗിലും തിളങ്ങിയ അഖിൽ സ്കറിയയാണ് പരമ്പരയുടെ താരം. അഖിലിനുള്ള പുരസ്കാരവും 25000 രൂപയുടെ ചെക്കും ബൈക്കും ഇംപീരിയൽ കിച്ചൺ ഉടമ അനസ് താഹ സമ്മാനിച്ചു.
പ്ലെയർ ഓഫ് ദ ടൂർണമെന്റ് - അഖിൽ സ്കറിയ (കാലിക്കറ്റ്)
പർപ്പിൾ ക്യാപ്പ് -അഖിൽ സ്കറിയ
ഓറഞ്ച് ക്യാപ്പ് - കൃഷ്ണപ്രസാദ് (ട്രിവാൻഡ്രം)
എമർജിംഗ് പ്ലെയർ -അഭിജിത് പ്രവീൺ (ട്രിവാൻഡ്രം)
ഫെയർ പ്ലേ - കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്കൂടുതൽ ഫോർ - അഹമ്മദ് ഇമ്രാൻ (തൃശൂർ)
കൊച്ചി കച്ചകെട്ടി നേടിയ കിരീടം
തിരുവനന്തപുരം : താരലേലത്തിൽ ചെലവഴിക്കാവുന്ന തുകയുടെ പകുതിയിലേറെയും സഞ്ജു സാംസണിന് വേണ്ടി ചിലവഴിച്ചപ്പോൾ പലരും കൊച്ചി ബ്ളൂ ടൈഗേഴ്സിനെ നോക്കി നെറ്റിചുളിച്ചു. ടൂർണമെന്റിന്റെ പകുതിക്ക് വച്ച് ഇന്ത്യൻ ടീമിലേക്കുപോകുന്ന സഞ്ജുവിനെയും പിന്നെ കുറച്ചുപിള്ളേരെയും വച്ച് റെയ്ഫി വിൻസെന്റ് ഗോമസും സംഘവും എന്തുചെയ്യാനാണ് എന്നായിരുന്നു അവരുടെ ചോദ്യം. ആ ചോദ്യമുയർത്തിയവരെയൊക്കെ നിശബ്ദരാക്കിയാണ് ഗ്രീൻഫീൽഡിൽ സഞ്ജുവിന്റെ ചേട്ടൻ സലി സാംസൺ കൊച്ചിയുടെ കന്നി കെ.സി.എൽ കിരീടമുയർത്തിയത്.
പേരും പെരുമയും അധികമില്ലെങ്കിലും ട്വന്റി-20 ഫോർമാറ്റിൽ കട്ടയ്ക്ക് സഞ്ജുവിന്റെ കൂടെനിൽക്കുന്ന പുലിക്കുട്ടികളെത്തന്നെയാണ് റെയ്ഫിയും ടീമുടമകളും കളത്തിലിറക്കിയത്. യുവതാരങ്ങൾ മുതൽ ലീഗിലെ ഏറ്റവും പ്രായമേറിയ താരമായ കെ.ജെ രാകേഷ് വരെയുണ്ടായിരുന്ന ബ്ളൂ ടൈഗേഴ്സ് യുവത്വവും പരിചയസമ്പത്തും ഒത്തിണക്കിയാണ് ചരിത്രമെഴുതിയത്. സഞ്ജുവിനെയും സലിയേയും കൂട്ടിയിറങ്ങിയ കൊച്ചി ആദ്യമത്സരം മുതൽ തങ്ങളുടെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവച്ചു. പ്രാഥമികഘട്ടത്തിലെ 10 മത്സരങ്ങളിലെ എട്ടെണ്ണത്തിലും വിജയിച്ച് 16 പോയിന്റ് നേടി പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു.പേസ് ബൗളിംഗ് ആൾറൗണ്ടറായ സലിയുടെ ക്യാപ്ടൻസിക്ക് കീഴിൽ സഞ്ജു പ്രൊഫഷണൽ മത്സരത്തിൽ കളിച്ചത് ആദ്യമായിരുന്നു. ആറുമത്സരം കളിച്ച് അതിൽ അഞ്ചെണ്ണത്തിൽ ബാറ്റുമായിറങ്ങി ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം 368 റൺസ് നേടിയ സഞ്ജു ടീമിന് സെമിയിലെത്താനുള്ള ശക്തമായ അടിത്തറയിട്ടാണ് മടങ്ങിയത്. വിനൂപ് മനോഹരൻ, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ്, ജോബിൻ ജോബി,നിഖിൽ തോട്ടത്ത്, ജോൺ തുടങ്ങിയവരൊക്കെ ടീമിന് ആവശ്യമുള്ള സമയത്ത് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. സലി, കെ.ജെ രാകേഷ്, ജെറിൻ പി.എസ്, അഖിൽ കെ ജി, മുഹമ്മദ് ആഷിക് തുടങ്ങിയവരുടെ ബൗളിംഗ് പ്രകടനവും ടീമിന് കരുത്തായി.
ഒരേ സമയത്ത് കേരളത്തിനായി ഒരുമിച്ചുകളിച്ചവരുടെ കൂട്ടായ്മയായിരുന്നു കൊച്ചിയുടെ കോച്ചിംഗ് ഡിപ്പാർട്ട്മെന്റിൽ. റെയ്ഫിക്കൊപ്പം മുൻ രഞ്ജി താരം സി.എം ദീപക്ക് കോച്ചിംഗ് ഡയറക്ടറായുണ്ട്.സാനുത്ത് ഇബ്രാഹിം, എസ്.അനീഷ് ,റോബർട്ട് ഫെർണാണ്ടസ്, ഉണ്ണികൃഷ്ണൻ, ക്രിസ്റ്റഫർ ഫെർണാണ്ടസ്, സജി സോമസുന്ദരം, ഗബ്രിയേൽ ബെൻ, മാത്യു ചെറിയാൻ തുടങ്ങിയ കോച്ചിംഗിലെ സുഹൃദ്സംഘമാണ് സഞ്ജുവിനെയും യുവനിരയേയും മനോഹരമായി ബ്ളെൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |