പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻസ്വാ ബൈറു (74) അവിശ്വാസവോട്ടെടുപ്പിലൂടെ പുറത്തായി. രണ്ടു പൊതുഅവധിദിനങ്ങൾ റദ്ദാക്കുന്നതുൾപ്പെടെ ചെലവുചുരുക്കലിനുള്ള വിവാദ പദ്ധതികൾ മുന്നോട്ടുവച്ച് ജനരോഷം ക്ഷണിച്ചുവരുത്തിയതാണ് ബൈറുവിന്റെ പുറത്താക്കലിൽ കലാശിച്ചത്. 364 എം.പിമാരാണ് ബൈറുവിനെതിരെ വോട്ടു ചെയ്തപ്പോൾ 194 പേർ അനുകൂലിച്ചു.
ഫ്രാൻസിന്റെ കടബാദ്ധ്യതയ്‌ക്കു പരിഹാരം കാണാനുള്ള 4,400 കോടി യൂറോയുടെ ചെലവുചുരുക്കൽ പദ്ധതിയാണ് ബൈറുവിനു വിനയായത്. ഇദ്ദേഹം പ്രധാനമന്ത്രിയായിട്ട് 9 മാസമേ ആയിട്ടുള്ളൂ. ബൈറുവിന്റെ മുൻഗാമി മിഷെൽ ബാർന്യേ വെറും മൂന്നു മാസം മാത്രം പദവിയിലിരുന്ന ശേഷം കഴിഞ്ഞ ഡിസംബറിലെ അവിശ്വാസ വോട്ടെടുപ്പിലാണു പുറത്തായത്.
ബൈറു ഇന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ കണ്ടു രാജി സമർപ്പിക്കും. മാക്രോണിന് കീഴിൽ 2 വർഷത്തിനുള്ളിൽ പുറത്താകുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ബൈറു. 2027 വരെയാണ് മാക്രോണിന്റെ ഭരണകാലാവധി. പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർണു, നീതിന്യായ മന്ത്രി ജെറാൾഡ് ഡാർമനിൻ എന്നിവരെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |