അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ചൈനയെ മറികടന്നു
കൊച്ചി: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള സ്മാർട്ട് ഫോൺ കയറ്റുമതി റെക്കാഡ് ഉയരത്തിലെത്തി. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് മുൻപ് ആപ്പിൾ ഐ ഫോൺ നിർമ്മാതാക്കൾ ഉത്പാദനം ഉയർത്തിയതാണ് കയറ്റുമതിയിൽ കുതിപ്പുണ്ടാക്കിയത്. ഇന്ത്യൻ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ കണക്കുകളനുസരിച്ച് ഏപ്രിൽ മുതൽ ആഗസ്‌റ്റ് വരെയുള്ള കാലയളവിൽ അമേരിക്കയിലേക്കുള്ള സ്മാർട്ട് ഫോൺ കയറ്റുമതി 190 ശതമാനം ഉയർന്ന് 840 കോടി ഡോളറായി. മുൻവർഷം ഇതേകാലയളവിൽ 290 കോടി ഡോളറായിരുന്നു കയറ്റുമതി വരുമാനം.
കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച മൊത്തം സ്‌മാർട്ട് ഫോൺ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനം തുകയിലേറെയാണ് നടപ്പുവർഷം ആദ്യ അഞ്ച് മാസത്തിനിടെ നേടിയത്. ആപ്പിൾ ഐ ഫോണിന്റെ കരാർ നിർമ്മാതാക്കളാണ് പ്രധാനമായും സ്‌മാർട്ട് ഫോൺ കയറ്റുമതിയിൽ തിളങ്ങുന്നത്. അമേരിക്കയിൽ വിൽക്കുന്ന ഐ ഫോണുകളിൽ ബഹു ഭൂരിപക്ഷവും ഇന്ത്യയിൽ നിന്നാണെന്ന് ആപ്പിൾ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ടിം കുക്ക് പറയുന്നു. അഞ്ച് വർഷത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി അധിഷ്‌ഠിത വ്യവസായ മേഖലയായി സ്‌മാർട്ട് ഫോൺ നിർമ്മാണമായി മാറി.
സ്മാർട്ട് ഫോൺ നിർമ്മാണ ഹബാകാൻ ഇന്ത്യ
സ്‌മാർട്ട് ഫോൺ, ഇലക്ട്രോണിക്‌സ് മേഖലയിലെ ആഗോള ഉത്പാദക കേന്ദ്രമായി ഇന്ത്യ അതിവേഗം മാറുന്നു. രാജ്യത്തെ ഇലകട്രോണിക്സ് മേഖലയിലേക്ക് ആഗോള കമ്പനികളുടെ നിക്ഷേപം ആകർഷിക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എൽ.ഐ) പദ്ധതിയാണ് കയറ്റുമതിക്കും നേട്ടമായത്. ആപ്പിൾ, സാംസംഗ്, സിയോമി, വിവോ അടക്കമുള്ള ആഗോള ബ്രാൻഡുകൾക്ക് ഇന്ത്യയിൽ ഉത്പാദന സംവിധാനമുണ്ട്.
ഏപ്രിൽ-ആഗസ്റ്റ് കാലയളവിലെ സ്‌മാർട്ട് ഫോൺ കയറ്റുമതി വരുമാനം
ഒരു ലക്ഷം കോടി രൂപ(1,170 കോടി ഡോളർ)
ഇക്കാര്യയളവിൽ അമേരിക്കയിലേക്കുള്ള കയറ്റുമതി
74,000 കോടി രൂപ(840 കോടി ഡോളർ)
ആഗസ്റ്റിലെ കയറ്റുമതിയിൽ 39% വർദ്ധന
ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോൺ കയറ്റുമതി 39 ശതമാനം ഉയർന്ന് 153 കോടി ഡോളറിലെത്തി. മുൻവർഷം ആഗസ്റ്റിൽ കയറ്റുമതി 109 കോടി ഡോളറായിരുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതി ഇക്കാലയളവിൽ 148 ശതമാനം വർദ്ധിച്ച് 96.5 കോടി ഡോളറായി.
ഇന്ത്യയിലെ പ്രമുഖ ഐ ഫോൺ നിർമ്മാതാക്കൾ
ഫോക്‌സ്കോൺ, പെഗാട്രോൺ, ടാറ്റ ഇലക്ട്രോണിക്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |