തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് ബുധനാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയ്ക്ക് ശമനമില്ല. ഇന്നലെയും തെക്കൻ ജില്ലകളിൽ ഇടവിട്ട ശക്തമായ മഴ ലഭിച്ചു. രണ്ട് ദിവസം കൂടി ഇതേ രീതി മദ്ധ്യ തെക്കൻ ജില്ലകളിൽ തുടരും. ശനിയാഴ്ച കഴിഞ്ഞ് മഴയിൽ കുറവുണ്ടാകും. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ശനിയാഴ്ച വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. മദ്ധ്യ കിഴക്കൻ ,വടക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി നിൽക്കുന്ന ചക്രവാതച്ചുഴി ഇന്ന് ശക്തിപ്രാപിച്ച് ന്യൂനമർദ്ദമാകും. തുടർന്ന് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി മദ്ധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെട്ട് 27ന് ആന്ധ്രാപ്രദേശ് തീരത്ത് പ്രവേശിക്കും.
യെല്ലോ അലർട്ട് ഇന്ന്
തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
കേരള തീരത്ത് കടലാക്രമണ സാദ്ധ്യത
കേരള തീരത്ത് ഉയർന്ന തിരമാലകളെത്തുടർന്ന് കടലാക്രമണ സാദ്ധ്യതയുണ്ട്. മത്സ്യബന്ധനം പാടില്ല.
ശക്തമായ കാറ്റ്
മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |