തൃശൂർ: ഹൃദയ സംബന്ധ അസുഖമുള്ളവരുടെ എണ്ണമേറുമ്പോൾ, കഴിഞ്ഞ 21 മാസത്തിനിടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പിയിൽ നിന്നും, മറ്റ് വിഭാഗങ്ങളിൽ നിന്നും ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയവർ 92,000 പേർ. ഈ വർഷം സെപ്തംബർ 27 വരെ മാത്രമെത്തിയ രോഗികളുടെ എണ്ണം 28,000 കടന്നു. ജില്ലാ ജനറൽ ആശുപത്രി, ജില്ലാ ആശുപത്രികൾ, മറ്റ് സ്വകാര്യ ആശുപത്രികൾ എന്നിവ കൂടി കണക്കിലെടുത്താൽ അത് ലക്ഷക്കണക്കിന് വരും. മെഡിക്കൽ കോളേജിൽ ആഴ്ചയിൽ നടക്കുന്ന രണ്ട് ദിവസത്തെ ഒ.പിയിൽ മാത്രം ആയിരത്തോളം പേരാണെത്തുന്നത്. കൊവിഡ് കാലത്ത് പോലും മുൻകാലങ്ങളെ അപേക്ഷിച്ച് 20 ശതമാനത്തോളം പേർ ചികിത്സ തേടിയെത്തിയിരുന്നതായി ഈ രംഗത്തെ വിദ്ഗ്ദ്ധർ പറയുന്നു.
രാത്രി എത്തിയാൽ ' നോ രക്ഷ '
അടിസ്ഥാന സൗകര്യങ്ങളേറെയുണ്ടെങ്കിലും മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവ് ഹൃദയമിടിപ്പ് കൂട്ടുകയാണ്. നിലവിൽ അഞ്ച് പേരുടെ പോസ്റ്റുണ്ടെങ്കിലും ഉള്ളത് മൂന്നു പേരാണ്. രണ്ടെണ്ണം ഒഴിഞ്ഞുകിടന്നിട്ട് നാളേറെയായി. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സേവനമാണ് ലഭിക്കുന്നത്. രാത്രികാലങ്ങളിൽ ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. സാധാരണക്കാരെ സംബന്ധിച്ച് ഏറെ ദുരിതമാണിത്. സ്വകാര്യ ആശുപത്രികളിൽ 20 മുതൽ 25 ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയകളും മറ്റും മെഡിക്കൽ കോളേജിൽ 10 ലക്ഷത്തിൽ താഴെ ചെയ്യാം. എട്ട് ഡോക്ടർമാരുടെ സേവനവും ആഴ്ച്ചയിൽ രണ്ട് ദിവസം ഒ.പിയെന്നത് നാലു ദിവസമായി വർദ്ധിപ്പിച്ചാൽ ആയിരങ്ങൾക്കും ഗുണം ലഭിക്കും.
ചികിത്സയ്ക്ക് തള്ളിക്കയറ്റം
(2024 ജനുവരി മുതൽ ഡിസം. 31 വരെയും 2025 ജനുവരി 1 മുതൽ സെപ്തംബർ 27 വരെയുള്ള കണക്ക്)
ഒ.പി.യിൽ
41,859 .... 28,792
കിടത്തി ചികിത്സ
2,672 .... 2,087
മറ്റ് വിഭാഗങ്ങളിൽ നിന്ന് ചികിത്സ തേടിയെത്തിയവർ
12,043....9553
എക്കോ കാർഡിയോഗ്രാഫി ടെസ്റ്റ്
18,289 .... 13,599
ട്രെഡ് മിൽ ടെസ്റ്റ്
1,987 ....1055
ഹോൾട്ടൻ ടെസ്റ്റ്
1,031 .... 691
കൊറോണറി ആൻജിയോഗ്രാം
978 ... 753
കൊറോണറി ആൻജിയോ പ്ലാസ്റ്റി
751 .... 506
ഹൃദയത്തിലെ ദ്വാരമടയ്ക്കൽ
13 .... 12
ബലൂൺ ഉയോഗിച്ച് വാൽവ് തുറക്കൽ
4 ... 2
കത്തീറ്റർ വഴി വാൽവ് മാറ്റിവയ്ക്കൽ
2 .... 2
കത്തീറ്റർ ക്ലീപ്പ് ഉപയോഗിച്ച് വാൽവ് ലീക്ക് മാറ്റൽ
1 ........ 0
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |