ന്യൂയോർക്ക്: ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തി യു.എൻ സുരക്ഷ കൗൺസിൽ. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി സഹകരിക്കുന്നില്ലെന്നും കരാറിലെ വ്യവസ്ഥകൾ പ്രകാരം യു.എസുമായി നേരിട്ട് ചർച്ചകൾ നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണിത്. ശനിയാഴ്ച രാത്രി മുതൽ ഉപരോധം പ്രാബല്യത്തിലായി. ഉപരോധം വൈകിക്കാൻ റഷ്യയും ചൈനയും ശ്രമിച്ചെങ്കിലും 15 അംഗ രക്ഷാസമിതിയിൽ 9 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചില്ല. റഷ്യയ്‌ക്കും ചൈനയ്‌ക്കും പുറമേ പാകിസ്ഥാനും അൾജീരിയയും ഇറാനെ പിന്തുണച്ചു. ഉപരോധം ഇറാന്റെ ആണവപദ്ധതിയെ ബാധിക്കുന്നതിനു പുറമേ, വിദേശത്തെ സ്വത്തുക്കളുടെ വിനിമയവും ആയുധ ഇടപാടുകളും തടസപ്പെടുകയും ചെയ്യും. ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി മുന്നോട്ടുപോയാൽ വൻപിഴ അടയ്‌ക്കേണ്ടി വരും.
അതേസമയം, ഒരു പതിറ്റാണ്ടിന്റെ ഇടവേളക്കു ശേഷമാണ് ഇറാൻ വീണ്ടും ഉപരോധക്കുരുക്കിലാകുന്നത്. 2015ൽ ആണവശക്തി രാജ്യങ്ങളുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതു സംബന്ധിച്ച് ആഴ്ചകൾ നീണ്ട നയതന്ത്രചർച്ചകൾ നടന്നെങ്കിലും ധാരണയിത്തിലെത്താനായില്ല. അതിനിടെ ഉപരോധത്തിന് മുൻകയ്യെടുത്ത ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മിനി എന്നിവിടങ്ങളിലെ അംബാസഡർമാരെ ഇറാൻ തിരിച്ചുവിളിച്ചു. ചർച്ചകൾക്കായാണ് ഇവരെ വിളിപ്പിച്ചതെന്നാണ് ഇറാന്റെ വിശദീകരണമെങ്കിലും പ്രതിഷേധസൂചകമായാണ് നടപടിയെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്നും ആണവ നിർവ്യാപന കരാറിൽനിന്ന് പിന്മാറില്ലെന്നും പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ പറഞ്ഞു.
2015ൽ മൂന്നു രാജ്യങ്ങളടക്കം രക്ഷാസമിതി സ്ഥിരാംഗങ്ങളും ഇറാനും ചേർന്ന് ഒപ്പുവച്ച കരാർ പ്രകാരം ഇറാനിൽ ഊർജ്ജ ആവശ്യത്തിന് മാത്രമാകണം യുറേനിയം സമ്പുഷ്ടീകരണം. എന്നാൽ, രണ്ടുവർഷം മുമ്പ് നടത്തിയ പരിശോധനയിൽ ഇറാൻ ആണവായുധ നിർമ്മാണത്തിനാവശ്യമായ അളവിൽ സമ്പുഷ്ടീകരണം നടത്തുന്നതായി ആരോപണമുയർന്നിരുന്നു. കരാറിൽനിന്ന് 2018ൽ യു.എസ് പിൻവാങ്ങി. 2020ലും പിന്നീട് ഈ വർഷവും ഇറാനിലെ ആണവ ശാസ്ത്രജ്ഞരെയും താവളങ്ങളെയും ലക്ഷ്യമിട്ട് യു.എസ് അടക്കം ആക്രമണം നടത്തി. ഇതേതുടർന്ന് നിറുത്തിവച്ച ഇറാൻ നിലയങ്ങളിലെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി പരിശോധന കഴിഞ്ഞയാഴ്ച പുനരാരംഭിച്ചിരുന്നു. യു.എൻ ഉപരോധത്തിന് പിന്നാലെ അടുത്തയാഴ്ച യൂറോപ്യൻ യൂണിയൻ വിലക്കും വരും.
സംഘർഷം രൂക്ഷമാക്കരുത്
ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ സംഘർഷം രൂക്ഷമാക്കരുതെന്നും ചർച്ചകൾ തുടരണമെന്നും ഇറാനോട് ആവശ്യപ്പെട്ട് യു.കെ, ഫ്രാൻസ്, ജർമ്മിനി എന്നീ രാജ്യങ്ങൾ. ‘ഏതെങ്കിലും തരത്തിലുള്ള സംഘർഷ നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ഇറാനോട് അഭ്യർത്ഥിക്കുന്നു’വെന്ന് അവർ ഒരു സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യു.എൻ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നത് നയതന്ത്രത്തിന്റെ അവസാനമല്ലെന്നും തുടർച്ചയായ ആണവ ശാക്തീകരണം, സഹകരണമില്ലായ്മ എന്നിവക്കെതിരെ അവസാന ആശ്രയമായി ഇറാനെതിരെ വ്യാപകമായ നടപടികൾ തിരികെ കൊണ്ടുവരികയല്ലാതെ മറ്റ് മാർഗമില്ലെന്നും മൂന്ന് രാജ്യങ്ങളും പറഞ്ഞു. ഇതിനിടയിലും നയതന്ത്ര മാർഗങ്ങളും ചർച്ചകളും തുടരുമെന്നും അവർ പറഞ്ഞു.
അഫ്ഗാനിൽ സൈനിക
കേന്ദ്രം വേണ്ട
അഫ്ഗാനിസ്ഥാനിലും പരിസരത്തും'സൈനിക താവളങ്ങൾ' സ്ഥാപിക്കുന്നതിനെ എതിർത്ത് പാകിസ്ഥാനും റഷ്യയും ചൈനയും ഇറാനും. കാബൂളിന്റെ 'പരമാധികാര'ത്തെയും,'ഭൂമിശാസ്ത്രപരമായ അഖണ്ഡത'യെയുംമാനിക്കണമെന്നാണ് ആവശ്യം. അഫ്ഗാനിസ്ഥാനിൽ സൈനിക സാന്നിദ്ധ്യം സ്ഥാപിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഈ രാജ്യങ്ങളുടെ എതിർപ്പ്. യു.എൻ.പൊതുസഭയുടെ80ാമത് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഈ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നത്. യോഗത്തിന് ശേഷം അഫ്ഗാൻസൈനിക താവളങ്ങളെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം പങ്കുവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |