SignIn
Kerala Kaumudi Online
Thursday, 02 October 2025 5.43 AM IST

നവരാത്രി പുണ്യത്തിൽ തലസ്ഥാനം; ഇന്ന് മഹാനവമി, നാളെ വിദ്യാരംഭം വെള്ളിക്കുതിരപ്പുറത്ത് കുമാരസ്വാമിയുടെ പൂജപ്പുര എഴുന്നള്ളത്ത് നാളെ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: നവരാത്രിയുടെ സമാപനമായ മഹാനവമി പൂജയും ആഘോഷവും ഇന്ന് നടക്കും. ദുർഗാഷ്ടമി ദിനമായ ഇന്നലെ ക്ഷേത്രങ്ങളിലെല്ലാം ദർശനത്തിന് തിരക്കായിരുന്നു.നാളെ പൂജയെടുപ്പും തുടർന്ന് കുട്ടികൾക്കുള്ള വിദ്യാരംഭവുമായി വിജയദശമി ആഘോഷിക്കും. ഇന്നലെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ സരസ്വതിദേവിയെ തൊഴാൻ പുലർച്ചെ മുതൽ ഭക്തജനത്തിരക്കായിരുന്നു.

സരസ്വതിയെ തൊഴുത ഭക്തർ ആര്യശാലയിലെയും ചെന്തിട്ടയിലെയും ക്ഷേത്രങ്ങളിൽ പൂജയ്ക്കിരുത്തിയ നവരാത്രി വിഗ്രഹങ്ങളെയും വണങ്ങി. മഹാനവമിയായ ഇന്നും വിദ്യാരംഭം നടക്കുന്ന വ്യാഴാഴ്ചയും വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്. 800 ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിലും 2000ത്തോളം പേരെ പൂജപ്പുര സരസ്വതിമണ്ഡപത്തിലും എഴുത്തിനിരുത്തും.

സാംസ്‌കാരിക സ്ഥാപനങ്ങൾ,വിദ്യാലയങ്ങൾ,തൊഴിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഞായറാഴ്ച പൂജവച്ചു. വിവിധ ക്ഷേത്രങ്ങളിൽ വിദ്യാർത്ഥികൾ പുസ്തകവും എഴുത്തുപകരണങ്ങളും പൂജയ്ക്ക് നൽകി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നടയിൽ കുട്ടികളെ എഴുത്തിനിരുത്തും. ആറ്റുകാൽ ഭഗവതിക്ഷേത്രം,കരിക്കകം ചാമുണ്ഡിക്ഷേത്രം,ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ പൂജവയ്പും വിദ്യാരംഭവും നടക്കും. ശിവഗിരിമഠം,അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയം എന്നിവിടങ്ങളിലും നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശാല മഹാദേവക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും പൂജവയ്പിനും വിദ്യാരംഭത്തിനും ഒരുക്കങ്ങൾ പൂർത്തിയായി.

ആദ്യാക്ഷരം കുറിക്കുന്നതിനൊപ്പം സംഗീതം,കലകൾ,ചിത്രരചന എന്നിവയുടെ വിദ്യാരംഭവും വിജയദശമിക്കാണ് തുടങ്ങുന്നത്.

നാളെ പൂജയെടുപ്പിന് ശേഷം ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. കരമനയിൽ നിന്ന് രാവിലെ 9ന് ഘോഷയാത്രയെ സ്വീകരിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തും. തുടർന്ന് കാവടി ഘോഷയാത്ര ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് സരസ്വതി മണ്ഡപത്തിലെത്തും. ഉച്ചയ്ക്ക് ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് ചെറുതും വലുതുമായ 1000 ത്തോളം കാവടികൾ പൂജപ്പുര മണ്ഡപത്തിൽ സംഗമിക്കും. ഉച്ചയ്ക്ക് 2ന് കാവടി അഭിഷേകം.വൈകിട്ട് 4.30ന് പള്ളിവേട്ടയ്ക്കു ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നള്ളിക്കും. സന്ധ്യകഴിഞ്ഞ് ചെന്തിട്ടയിൽ നിന്ന് മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്ക് എഴുന്നള്ളിക്കും. അവിടെ രാജകുടുംബത്തിന്റെ സ്വീകരണം,കാണിക്ക സമർപ്പണം എന്നിവയ്ക്ക് ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കി കൊണ്ടുപോകും.

3ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. 4ന് രാവിലെ നവരാത്രി വിഗ്രഹങ്ങളുടെ തിരിച്ചെഴുന്നള്ളത്ത് കിള്ളിപ്പാലത്തു നിന്ന് പദ്മനാഭപുരത്തേക്ക് പുറപ്പെടും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.