പാലോട്: ദീപാവലിക്കായി 12ദിവസങ്ങൾ മാത്രം അവശേഷിക്കേ ശിവകാശി എന്നറിയപ്പെടുന്ന നന്ദിയോട് പടക്ക ഗ്രാമത്തിൽ ജനത്തിരക്കേറി. നന്ദിയോട്,ആലംപാറ,മീൻമുട്ടി,പാലുവള്ളി,പുലിയൂർ,പ്ലാവറ തുടങ്ങി 2കിലോമീറ്റർ ചുറ്റളവിൽ സർക്കാർ നിബന്ധനകൾ പാലിച്ചുകൊണ്ട് അൻപതോളം കടകളാണ് പ്രവർത്തിക്കുന്നത്.ഇതിൽ ഇരുപതോളം കടകൾ പടക്കനിർമ്മാണ കേന്ദ്രങ്ങളോട് ചേർന്നാണുളളത്. ദീപാവലി അടുത്തതോടെ തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ നിന്നും പടക്കത്തിനായി ആവശ്യക്കാർ ഏറേയാണ് ഒഴുകിയെത്തുന്നത്. മഴ പ്രതിസന്ധിയാണെങ്കിലും വ്യാപാരികളും തൊഴിലാളികളും പ്രതീക്ഷ കൈവിട്ടുന്നില്ല. അമ്പലങ്ങളിലും പള്ളികളിലും വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉള്ളത്.നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് വരുത്തി പടക്ക നിർമ്മാണമേഖലയെ സംരക്ഷിക്കുന്ന നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന അഭ്യർത്ഥനയാണ് പടക്ക തൊഴിലാളികൾക്കുള്ളത്.
ദീപങ്ങളുടെ ഉത്സവം
ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് സ്പെഷ്യൽ പടക്കങ്ങളുടെ വലിയ ശേഖരം തന്നെ ഇക്കുറിയും ഒരുക്കിയിട്ടുണ്ട്. പടക്കനിർമ്മാണത്തിൽ പേരും പെരുമയും വാനോളമെത്തിച്ച ആശാൻമാരുടെ നാടാണ് നന്ദിയോട്. പൊട്ടാതെയുള്ള പടക്കങ്ങളില്ലാ എന്നതാണ് ഡിമാന്റ് കൂട്ടുന്നത്. ശിവകാശിയിൽ ലഭിക്കുന്ന അതേ വില തന്നെയാണ് ഇവിടെയും. തറ ചക്രം,പൂത്തിരികൾ,കമ്പിത്തിരി,റോക്കറ്റ്,220 വിവിധ ശബ്ദത്തിലും വർണ്ണങ്ങളിലുമുള്ള പടക്കം,ഹോളി കാർട്ടൂൺ,ഫാൻസി പടക്കങ്ങൾ എന്നിവ വളരെ വില കുറവിൽ ഇവിടെ കിട്ടും. 9വർണ്ണങ്ങളിലുള്ള 15സെന്റീമീറ്റർ നീളമുള്ള കമ്പിത്തിരികൾ,ഫയർ പെൻസിൽ,പുകമലിനീകരണമില്ലാത്ത ഫാൻസി പടക്കങ്ങളും നാടൻ പടക്കങ്ങളും തുടങ്ങിയവയും നന്ദിയോടിന്റെ മുഖമുദ്രയാണ്.
തൊഴിലാളികൾക്ക് ആശ്വാസം
ആയിരത്തോളം തൊഴിലാളികളും ഇരുപതോളം ലൈസൻസികളും ജീവിതത്തിൽ എന്തെങ്കിലും സ്വരൂപിക്കുന്നത് ദീപാവലി നാളിലാണ്. പടക്കനിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധന ഉണ്ടെങ്കിലും വിപണിയിൽ വലിയ വില കൂട്ടാൻ നിർമ്മാതാക്കൾ തയ്യാറാകാത്തത് വിപണിയെ ഉഷാറാക്കിയിട്ടുണ്ട്. ഓരോ ലൈസൻസിക്കും സ്ഥിരം തൊഴിലാളികളാണുള്ളത്. ജോലിക്കുള്ള വേതനം നൽകുന്നത് ദീപാവലി വിപണിയിൽ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ്. ഓരോ ദീപാവലി കഴിഞ്ഞും തൊഴിലാളികൾ തങ്ങൾക്ക് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് മക്കളുടെ വിവാഹ ചെലവുകളും വിദ്യാഭ്യാസം, വീട് നിർമ്മാണം, മറ്റ് കടബാദ്ധ്യതകളും ഒരു പരിധിവരെ നോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |