തിരുവനന്തപുരം: പുനലൂർ അരിപ്പ ഭൂസമരം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ ആറ് സമരസംഘടനകളും അംഗീകരിച്ചതായി മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർ 13 വർഷമായി തുടരുന്ന സമരമാണിത്.
പട്ടിക വർഗ്ഗത്തിൽപ്പെടുന്ന 35 കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമിയുടെ അവകാശം നിലനിറുത്തിക്കൊണ്ടുതന്നെ അരിപ്പ സമരഭൂമിയിൽ 20 സെന്റ് പുരയിടവും 10 സെന്റ് നിലവും വീതം നൽകും. 209 എസ്.സി കുടുംബങ്ങൾക്ക് 12 സെന്റ് വീതവും ജനറൽ വിഭാഗത്തിൽപ്പെട്ട 78 കുടുംബങ്ങൾക്ക് 10 സെന്റ് വീതവും ഭൂമി പതിച്ചു നൽകി പട്ടയം അനുവദിക്കും.
ഭൂമിയുടെ അവകാശം കൈമാറുന്ന നടപടികൾക്കായി പുനലൂർ ആർ.ഡി.ഒയെ സെറ്റിൽമെന്റ് ഓഫീസറായി നിയോഗിച്ചു. സർവേ നടപടിക്രമങ്ങൾ തിങ്കളാഴ്ച ആരംഭിച്ച്, 10 ദിവസത്തിനകം പൂർത്തിയാക്കും. 2026 ജനുവരിയിൽ പുതുവർഷ സമ്മാനമായി ഭൂമി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം.
പുനലൂർ താലൂക്കിലെ തിങ്കൾകരിക്കം വില്ലേജിലെ സർവേ നമ്പർ 745 /1ൽപ്പെട്ട 94 ഏക്കർ സർക്കാർ പുറമ്പോക്ക് കുത്തകപാട്ട വ്യവസ്ഥ ലംഘിച്ച് തങ്ങൾകുഞ്ഞ് മുസ്ലിയാർ കൈവശം വച്ചിരുന്നു. 1997 ആഗസ്റ്റ് നാലിന് പി.എസ്. സുപാൽ എം.എൽ.എയുടെ ഇടപെടൽ അനുസരിച്ച് അന്നത്തെ റവന്യു മന്ത്രി കെ.ഇ. ഇസ്മയിലിന്റെ നേതൃത്വത്തിൽ വകുപ്പധികൃതർ ഈ ഭൂമി തിരിച്ചു പിടിച്ചു. സർക്കാർ ഉത്തരവനുസരിച്ച് ഇതിൽ നിന്ന് 13.55 ഏക്കർ കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂളിനും 21.53 ഏക്കർ ചെങ്ങറ ഭൂസമരക്കാർക്കും കൈമാറി. ശേഷിക്കുന്ന ഭൂമിയിലാണ് സമരം നടന്നുവരുന്നത്. റോഡും കളിസ്ഥലവും ഉൾപ്പെടെ പൊതു ആവശ്യം ഒഴിച്ച് 39.9 ഏക്കർ ഭൂമിയാണ് അരിപ്പ ഭൂസമരക്കാർക്ക് അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പി.എസ്. സുപാൽ എം.എൽ.എയും ലാൻഡ് റവന്യു കമ്മിഷണർ ജീവൻ ബാബുവും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |