
കൊച്ചി: ഭാര്യയെക്കുറിച്ചുള്ള വിശ്വാസത്തിൽ നിരന്തരം സംശയമുന്നയിക്കുകയും നിർബന്ധിച്ച് ജോലി രാജി വയ്പിക്കുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്ന ഭർത്താവിന്റെ നടപടി വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുവതിക്ക് വിവാഹമോചനം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
സ്നേഹവും പരസ്പരവിശ്വാസവുമാണ് വിവാഹ ജീവിതത്തിന്റെ ആത്മാവ്. സംശയാലുവായ ഭർത്താവിന് ദാമ്പത്യം നരകതുല്യമാക്കാനാകും. അകാരണമായ ചോദ്യം ചെയ്യൽ ദാമ്പത്യം അർത്ഥമില്ലാത്തതാക്കും. പങ്കാളിയുടെ മനസ്സമാധാനവും സ്വാഭിമാനവും തകർക്കും. ഇത് വിവാഹ മോചന നിയമത്തിൽ നിർവചിക്കുന്ന ക്രൂരതയായി കണക്കാക്കാം.
ഹർജിക്കാരി ഉന്നയിക്കുന്ന കാര്യങ്ങൾക്ക് തെളിവുകളില്ലെന്ന കാരണത്താലാണ് കുടുംബ കോടതി വിവാഹമോചനം നിരസിച്ചത്. ഇത്തരം കാര്യങ്ങളിൽ രേഖാമൂലമുള്ള തെളിവുകൾ ആവശ്യപ്പെടുന്നത് യാഥാർത്ഥ്യത്തിന് നിരക്കുന്നതെല്ലെന്നു വിലയിരുത്തിയാണ് വിവാഹമോചനം അനുവദിച്ചത്. ആരോപണങ്ങൾ അതിശയോക്തിയാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് ഇതിനു പിന്നിലെന്നുമുള്ള ഭർത്താവിന്റെ വാദം തള്ളി.
കുടുംബ കോടതിയിലെ കേസ്
നഴ്സ് ആയിരുന്ന ഹർജിക്കാരി 2013ലാണ് വിവാഹിതയായത്. ഗർഭിണിയായപ്പോൾ മുതൽ സംശയവും നിരീക്ഷണവുമുണ്ടായി. യുവതിയെ ആക്രമിക്കുകയും മാതാപിതാക്കളെ അധിക്ഷേപിക്കുകയും ചെയ്തു. മകൾ പിറന്ന ശേഷം യുവതിയുടെ ജോലി രാജിവയ്പിച്ചു. വിദേശത്ത് ഒരുമിച്ച് താമസിക്കാനെന്ന കാരണമാണ് പറഞ്ഞിരുന്നത്. ഒരുമിച്ചു താമസിക്കുമ്പോഴും ഭർത്താവിന് സംശയമായിരുന്നു. മുറിയിൽ പൂട്ടിയിടുകയും ഫോണിൽ സംസാരിക്കുന്നതു വിലക്കുകയും ചെയ്തു. തുടർന്നാണ് യുവതി കുടുംബ കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |