SignIn
Kerala Kaumudi Online
Saturday, 08 November 2025 3.53 AM IST

സ്വർണക്കൊള്ള കേസ്: ഉന്നതരും അറസ്റ്റിലേക്ക്, ദേവസ്വം മുൻ സെക്രട്ടറിയെ ഉൾപ്പെടെ ഉടൻ ചോദ്യം ചെയ്യും

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ദേവസ്വം മുൻ ഉന്നത ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു എന്നിവരെയാണ് ചോദ്യം ചെയ്യുക. സുധീഷ് കുമാറിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണിത്. ചോദ്യം ചെയ്യലിനു ശേഷം ഇവരെ അറസ്റ്റു ചെയ്യാനും സാദ്ധ്യതയുണ്ട്.

2019ൽ ബോർഡ് തീരുമാനം മറികടന്ന് ദ്വാരപാലക ശില്പപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടത് ജയശ്രീയായിരുന്നു. 2020ൽ ഇവർ വിരമിച്ചു. മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു ശില്പപാളികൾ ഇളക്കിക്കൊടുക്കുന്ന സമയം സ്ഥലത്തെത്തി മേൽനോട്ടം വഹിച്ചിരുന്നില്ല.

ഇവർക്കു പിന്നാലെ ശില്പപാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയ അസിസ്റ്റന്റ് എൻജിനിയർ കെ. സുനിൽ കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിലെത്തി പാളികളുടെ തൂക്കം മഹസറുമായി ഒത്തുനോക്കാത്ത മറ്റൊരു തിരുവാഭരണം മുൻ കമ്മിഷണർ ആർ.ജി. രാധാകൃഷ്ണൻ, തെറ്റായ മഹസർ തയ്യാറാക്കിയ മുൻ എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ്, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.രാജേന്ദ്രൻ നായർ എന്നിവരെയും ചോദ്യം ചെയ്യും. ആദ്യം ഒറ്റയ്ക്ക് ചോദ്യം ചെയ്തശേഷം പിന്നീട് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം.

കട്ടിളപ്പാളി: പോറ്റിയുടെ

അറസ്റ്റ് ഇന്ന്

ശ്രീകോവിലിന്റെ കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നേരത്തെ ശില്പപാളി കേസിലാണ് അറസ്റ്റു ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പോറ്റിയെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടി അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും. സ്വർണക്കൊള്ളയിൽ സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻ സി.ഇ.ഒ പങ്കജ് ഭണ്ഡാരി എന്നിവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. പോറ്റിയെ കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഇവരെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം,​ കവർന്ന സ്വർണത്തിൽ ശേഷിക്കുന്നതു കൂടി കണ്ടെത്താനുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.