
കൊച്ചി: മകനെ അസഭ്യം പറഞ്ഞ സഹപാഠികളെ അമ്മയും സംഘവും പ്ളസ് വൺ ക്ലാസിൽ കയറി വലിച്ചിഴച്ച് പുറത്തിറക്കി ഭീഷണിപ്പെടുത്തി. എറണാകുളം നഗരമദ്ധ്യത്തിലെ സ്‌പോർട്‌സിന് പേരുകേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ പരിപാടിയായ ഉദയം പദ്ധതിയുടെ ബോധവത്കരണ ക്ലാസിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.
തുടർന്ന് ഉദയം പദ്ധതി ക്ളാസ് അലങ്കോലമായി. തുടർന്നുള്ള പിരീഡുകളും മുടങ്ങി. പ്രധാന അദ്ധ്യാപികയുടെ പരാതിയിൽ മട്ടാഞ്ചേരി സ്വദേശിനിയെയും ബന്ധുക്കളായ നാല് പേരെയും പ്രതിചേർത്ത് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ക്ളാസിലെ വഴക്കിനിടെ സഹപാഠികളായ മൂന്ന് പേർ തന്നെ അസഭ്യം പറഞ്ഞത് കുട്ടി അമ്മയെ ഫോണിൽ വിളിച്ച് അറിയിച്ചു. സഹപാഠികളെ കൈയ്യേറ്റം ചെയ്യാനൊരുങ്ങിയ മാതാവിന്റെയും ബന്ധുക്കളുടെയും അപ്രതീക്ഷിത നീക്കത്തിൽ സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ഞെട്ടി. സംഭവം കൈവിട്ടുപോയതോടെ എറണാകുളം സൗത്ത് പൊലീസ് എത്തി സ്ത്രീയെയും ബന്ധുക്കളെയും സ്‌കൂളിൽ നിന്ന് പുറത്താക്കി.
പറഞ്ഞു തീർക്കേണ്ട വിഷയം ഈ വിധം വഷളായതോടെ പ്രധാന അദ്ധ്യാപിക പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥയായ അദ്ധ്യാപികയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക, അതിക്രമിച്ച് കടക്കൽ, നിയമവിരുദ്ധമായി സംഘംചേരൽ, കുട്ടികളെ അസഭ്യം പറയുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികളെ സ്‌കൂളിൽവച്ച് ഭീഷണിപ്പെടുത്തുകയും വലിച്ചിഴയ്ക്കുകയും ചെയ്‌തെങ്കിലും ജുവനൈൽ ജസ്റ്റിസ് വകുപ്പുകളൊന്നും ചേർത്തിട്ടില്ല. സ്‌കൂളിന് വെളിയിലിറങ്ങി ഒരാളുടെ ഫോൺ വാങ്ങിയാണ് വിവരം മാതാവിനെ അറിയിച്ചതെന്നാണ് കുട്ടി അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |