
പലിശ കുറഞ്ഞതോടെ ലാഭം കുറയുന്നു
കൊച്ചി: റിസര്‍വ് ബാങ്ക് ഫെബ്രുവരിയ്ക്ക് ശേഷം റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചതോടെ കേരളത്തിലെ സ്വകാര്യ ബാങ്കുകളുടെ ലാഭക്ഷമത ഇടിയുന്നു. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ സംസ്ഥാനത്തെ മുന്‍നിര ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സി.എസ്.ബി ബാങ്ക് എന്നിവയുടെ ലാഭ മാര്‍ജിനില്‍ ഗണ്യമായ കുറവുണ്ടായി. അറ്റാദായം കൂടിയ ബാങ്കുകള്‍ക്ക് പോലും പലിശ മാര്‍ജിന്‍ കുറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ പലിശ മാര്‍ജിന്‍ അവലോകന കാലയളവില്‍ 0.6 ശതമാനം കുറഞ്ഞ് 3.06 ശതമാനമായി. തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പലിശ മാര്‍ജിന്‍ ഇക്കാലയളവില്‍ 3.24 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായി. സി.എസ്.ബി ബാങ്കിന്റെ പലിശ മാര്‍ജിന്‍ 3.81 ശതമാനമാണ്. അതേസമയം രണ്ടാം ത്രൈമാസക്കാലയളവില്‍ നാല് ബാങ്കുകളും അറ്റാദായത്തിലും ബിസിനസിലും മികച്ച വളര്‍ച്ച നേടിയതിനൊപ്പം നിഷ്‌ക്രിയ ആസ്തി ഗണ്യമായി കുറച്ചു.
ലാഭവും കുറയുന്നു
ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ കേരള ബാങ്കിംഗ് മേഖല സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ 9.51 ശതമാനം കുറഞ്ഞ് 991.94 കോടി രൂപയായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം എട്ട് ശതമാനം ഉയര്‍ന്ന് 351 കോടി രൂപയായി. സി.എസ്.ബി ബാങ്കിന്റെ 15.8 ശതമാനം ഉയര്‍ന്ന് 160.3 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് അറ്റാദായം 10.11 ശതമാനം കുറഞ്ഞ് 23.20 കോടി രൂപയായി.
ബിസിനസ് തന്ത്രം മാറ്റുന്നു
കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ പുതിയ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ റീട്ടെയില്‍, ഭവന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിനസ് വളര്‍ച്ച നേടാനാണ് ബാങ്കുകളുടെ ശ്രമം, ഇതോടൊപ്പം പലിശയിതര വരുമാനം വര്‍ദ്ധിപ്പിക്കാനും മാര്‍ഗങ്ങള്‍ തേടും. മൈക്രോഫിനാന്‍സ്, വ്യക്തിഗത വായ്പകളില്‍ കരുതലോടെ നീങ്ങാനാണ് ബാങ്കുകള്‍ ആലോചിക്കുന്നത്.
ലാഭക്കണക്ക്(ജൂലായ്-സെപ്തംബര്‍ കാലയളവ്)
ബാങ്ക്: അറ്റാദായം: വളര്‍ച്ച
ഫെഡറല്‍ ബാങ്ക്: 991 കോടി രൂപ: -9.51 ശതമാനം
എസ്.ഐ.ബി: 351 കോടി രൂപ: 8 ശതമാനം
സി.എസ്.ബി ബാങ്ക്: 160.3 കോടി രൂപ: 15.8 ശതമാനം
ധനലക്ഷ്മി ബാങ്ക്: 23.20 കോടി രൂപ: 10.11 ശതമാനം
കേരള ബാങ്കുകളുടെ മൊത്തം അറ്റാദായം
1,526.14 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |