
തൃശൂർ: ടീച്ചേഴ്‌സ് റൂമിലിരുന്ന് പുകവലിക്കുന്ന അദ്ധ്യാപകരെ കണ്ടപ്പോഴുള്ള കലിപ്പ് തീർക്കാൻ സ്ഥാനാർത്ഥിയാവുകയായിരുന്നു ദാമോദരൻ മാഷ്. അഞ്ചുപതിറ്റാണ്ടിലേറെക്കാലം പുകവലിക്കും ലഹരിക്കുമെതിരെ പ്രവർത്തിച്ചിട്ടും ഫലം കാണാതായതോടെ മാഷ് തീരുമാനിച്ചു, ഇനി മത്സരിക്കാനില്ല. 1987ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലാണ് പുകയില വിരുദ്ധ മുദ്രാവാക്യം മുഴക്കി സ്വതന്ത്ര സ്ഥാനാർത്ഥിയായത്. നാനൂറോളം വോട്ടുകിട്ടി. 1993ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചു. അപ്പോഴും കിട്ടി 700 വോട്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലുംസ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് സമാന്തരമായി ലഹരിവിരുദ്ധ പ്രചാരണത്തിലായിരുന്നു മാഷ്.
കൊവിഡിനും പതിറ്റാണ്ടുകൾക്ക് മുമ്പ് തിരഞ്ഞെടുപ്പ് കാലത്ത് മാസ്‌ക് ധരിച്ചാണ് പുകവലിക്കെതിരെ ഒറ്റയാൾ പോരാട്ടം തുടങ്ങിയത്. 'പുകവലി നിറുത്തലാക്കാൻ ഒരു വോട്ടു തരൂ...' എന്നതായിരുന്നു മുദ്രാവാക്യം. 1973ൽ ചിത്രകലാ അദ്ധ്യാപകനായി തിരൂർ സെന്റ് തോമസ് സ്‌കൂളിൽ എത്തുമ്പോഴാണ് ടീച്ചേഴ്‌സ് റൂമിലിരുന്ന് പുകവലിക്കുന്ന അദ്ധ്യാപകരെ കണ്ട് ചോര തിളച്ചത്. മാസ്‌ക് ധരിച്ചെത്തി പ്രതികരിച്ചു, ഗുണദോഷിച്ചു. ബോധവത്കരിക്കാൻ ചിത്രം വരച്ചു. വിദ്യാർത്ഥികൾക്കായി ക്‌ളാസെടുത്തു. അദ്ധ്യാപകർ മാഷിനെതിരായി. കുട്ടികളെ സമരത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചു. അദ്ധ്യാപകർ മാഷിനെ ഘെരാവോ ചെയ്തു. ഒടുവിൽ അവരിൽ പലരും പുകവലി നിറുത്തി.
ലഹരിവിരുദ്ധ ക്‌ളാസിന് ഡ്യൂട്ടി ലീവും
പുകവലി വിരുദ്ധ ബോധവത്കരണ ക്‌ളാസ് നടത്താൻ ഡ്യൂട്ടി ലീവും കിട്ടിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്‌കൂളുകളിൽ നൂറുകണക്കിന് ക്‌ളാസെടുത്തു. കോളേജ് കാമ്പസുകളിലുമെത്തി. ആന്റി നാർകോട്ടിക് കൗൺസിലിന്റെ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. 2005ൽ വിരമിച്ചെങ്കിലും ബോധവത്കരണ ക്‌ളാസ് നടത്തുന്നുണ്ട്. പുല്ലഴി വടക്കുമുറി ശ്രീരാമകൃഷ്ണനഗർ കുട്ടത്തറ വീട്ടിലാണ് താമസം. ഭാര്യ: രത്‌നം. മകൾ: ശില്പ ശ്രീനിത്ത്.
മത്സരിക്കാനില്ല. ലഹരിവിരുദ്ധ ബോധവത്കരണം തുടരണമെന്നാണ് ആഗ്രഹം. ആദ്ധ്യാത്മിക പാഠങ്ങളും നൽകുന്നുണ്ട്.
-കെ.കെ.ദാമോദരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |