
ചേർത്തല: ബാറിലിരുന്ന് മദ്യപിച്ചത് വീട്ടിൽ അറിയിച്ചതിന് അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾക്ക് കഠിനതടവും പിഴയും ശിക്ഷ.
കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ വാരണം ഷാൻനിവാസിൽ ഷാനെ(38) യാണ് ചേർത്തല അസി. സെഷൻസ് ജഡ്ജ് എസ്. ലക്ഷ്മി മൂന്നു വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കാനും ശിക്ഷ വിധിച്ചത്.
2018 ഡിസംബർ 2ന് കേളോത്ത് പുത്തനമ്പലം റോഡിൽ കേളോത്ത് ജംഗ്ഷനു സമീപമായിരുന്നു സംഭവം.സമീപത്തുള്ള കല്യാണവീട്ടിൽ പോയ വാരണം കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ വേഗത്തിൽ വീട്ടിൽ അഭിലാഷിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചെന്നു കാട്ടി മുഹമ്മ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ. കേസിൽ രണ്ടും മൂന്നും പ്രതികളായിരുന്ന ഗിരീഷ്,സുഖലാൽ എന്നിവരെ തെളിവില്ലെന്നുകണ്ട് കോടതി വെറുതെ വിട്ടു. പ്രതികൾ ബാറിലിരുന്ന് മദ്യപിക്കുന്ന വിവരം വീട്ടിൽ വിളിച്ചറിയിച്ചതിനുള്ള വിരോധത്തിലാണ് അക്രമംകാട്ടിയതെന്നായിരുന്നു കേസ്. മുഹമ്മ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന പി.ജെ.ടോൾസൻ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 27 സാക്ഷികളെ പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചു.സബ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു വിചാരണ ഏകോപിപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി.രാധാകൃഷ്ണൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |