
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 1,360 രൂപ കൂടി 92,280 രൂപയും ഗ്രാമിന് 170 രൂപ കൂടി 11,535 രൂപയുമായി. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് സ്വർണവിലയിൽ വൻവർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. ഇന്നലെ പവന് 90,920 രൂപയും ഗ്രാമിന് 11,365 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ 13നായിരുന്നു. അന്ന് പവന് 94,320 രൂപയും ഗ്രാമിന് 11,790 രൂപയുമായിരുന്നു.
അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതയാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചത്. അമേരിക്കയിലെ സർക്കാർ ഷട്ട്‌ഡൗൺ അവസാനിച്ച് സാമ്പത്തിക സ്ഥിതി വിവരക്കണക്കുകൾ പുറത്തുവരുന്നതോടെ പലിശ കുറയ്ക്കാൻ ഫെഡറൽ റിസർവ് നിർബന്ധിതരായേക്കും. ഇതോടെ ഡോളർ ദുർബലമായതിനാൽ നിക്ഷേപകർ സ്വർണത്തിലേക്ക് നീങ്ങിയെന്നാണ് സാമ്പത്തിക വിദഗ്ധർ അറിയിക്കുന്നത്.
സ്വർണവിലയിൽ മുന്നേറ്റം തുടരുമെന്നാണ് രാജ്യാന്തര വിപണിയിൽ ചലനങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ് നിലനിന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,500 ഡോളർ വരെ ഉയരാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇതോടെ കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപ കവിഞ്ഞേക്കും. വിലയിലെ ചാഞ്ചാട്ടം രൂക്ഷമായതോടെ സംസ്ഥാനത്തെ ജുവലറികളിൽ വിൽപ്പന മാന്ദ്യം ശക്തമാണ്. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ തീരുമാനം നീട്ടിവച്ച ഉപഭോക്താക്കൾ വെട്ടിലായി. നവംബർ അഞ്ചിന് 89,080 രൂപ വരെ കുറഞ്ഞതിന് ശേഷമാണ് പവൻ വില തിരിച്ചുകയറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |