ന്യൂഡൽഹി: നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്രസർക്കാർ. നേതാക്കളുടെ വിദേശയാത്രകളിൽ ഇനിമുതൽ മുഴുവൻ സമയവും എസ്.പി.ജി അനുഗമിക്കണമെന്ന് നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കുലർ ഇറക്കി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷക്രമീകരണങ്ങളിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. വിദേശയാത്രകളിൽ എവിടെയൊക്കെ സന്ദർശനം നടത്തുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങൾ അറിയിക്കണം. ഓരോ മിനിട്ടിലും സന്ദർശനത്തിന്റെ വിവരങ്ങൾ പുതുക്കി നൽകണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നത്.
നിലവിൽ വിദേശയാത്രകളിൽ ഗാന്ധി കുടുംബം എസ്.പി.ജി സുരക്ഷ ഉപയോഗിക്കാറില്ല. ഏത് രാജ്യത്താണോ പോകുന്നത് അവിടെ വരെ സുരക്ഷാ ജീവനക്കാരെ ഒപ്പം കൊണ്ടുപോവുകയും എത്തിയ ശേഷം തിരിച്ചയയ്ക്കുകയുമാണ് പതിവ്. സ്വകാര്യത പരിഗണിച്ച് എസ്.പി.ജി ഒപ്പം വേണ്ടെന്ന നിലപാടാണ് നേതാകൾക്കുളളത്. എന്നാൽ അതീവ സുരക്ഷ വേണ്ട സാഹചര്യത്തിൽ എസ്.പി.ജിയെ പിൻവലിക്കാൻ ആകില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയാഗാന്ധി,രാഹുൽഗാന്ധി,പ്രിയങ്ക ഗാന്ധി എന്നിവർക്കാണ് എസ്.പി.ജി സുരക്ഷയുളളത്.
രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ്.പി.ജി സുരക്ഷ കഴിഞ്ഞ ആഗസ്റ്റിൽ പിൻവലിച്ചിരുന്നു. നിവലിൽ സി.ആർ.പി.എഫിനാണ് സുരക്ഷാ ചുമതല. അതേസമയം കേന്ദ്രസർക്കാർ തീരുമാനം സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽഗാന്ധിയുടെ ഇപ്പോഴത്തെ വിദേശയാത്ര അടക്കം ചർച്ചയായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നീക്കമെന്നതും ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |