തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം പൂർണമായും ഹരിതചട്ടം പാലിച്ച് നടത്താൻ തീരുമാനമായി.ചലച്ചിത്ര അക്കാഡമിയുടെയും ശുചിത്വ മിഷന്റെയും ചുമതലക്കാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
തിയേറ്ററുകളിലും പരിസരങ്ങളിലും മാലിന്യം കുന്നുകൂടുന്നത് ഒഴിവാക്കാൻ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പേപ്പർ,തെർമോക്കോൾ പാത്രങ്ങളും കപ്പുകളും പരിപൂർണമായി ഒഴിവാക്കും.മേളയിൽ പങ്കെടുക്കുന്നവരും പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളും മറ്റും ഒഴിവാക്കണം.
പതിവുപോലെ ഡെലിഗേറ്റുകൾക്ക് വിതരണം ചെയ്യുന്ന കിറ്റ് തുണിസഞ്ചിയിലാണ് നൽകുന്നത്.നിലവിൽ വിവിധയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന ആസൂത്രണ പ്രവർത്തനങ്ങൾ,വോളന്റിയർമാരുടെ പരിശീലനം എന്നിവിടങ്ങളിൽ ഡിസ്‌പോസിബിൾ കപ്പുകൾക്ക് പകരം കഴുകി പുനരുപയോഗിക്കാവുന്ന ഗ്ലാസുകളാണ് ഉപയോഗിക്കുന്നതെന്ന് അക്കാഡമി സെക്രട്ടറി സി.അജോയ് അറിയിച്ചു.
മേള തുടങ്ങുമ്പോൾ എല്ലാ തിയേറ്ററുകളിലും മാലിന്യം തരംതിരിച്ച് ഇടുന്നതിനുള്ള ബിന്നുകൾ സജ്ജീകരിക്കും. തിയേറ്ററുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന സ്റ്റാളുകൾ ഹരിതചട്ടം നിർബന്ധമായി പാലിക്കണമെന്ന നിർദ്ദേശവും നൽകി.നഗരസഭയുടെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ വിവിധ വേദികളിൽ മാലിന്യനീക്കം സുഗമമാക്കുന്നതിലേക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
നഗരസഭയും ജില്ലാ ശുചിത്വമിഷനും ഇതുസംബന്ധിച്ച പ്രാരംഭഘട്ട പ്രവർത്തനങ്ങൾ അക്കാഡമിയുമായി ചേർന്ന് ആരംഭിച്ചു. മേളയുടെ ഭാഗമായുണ്ടാകുന്ന കാർബൺ എമിഷൻ കഴിയുന്നത്ര കുറയ്ക്കുന്നത് സംബന്ധിച്ച വിലയിരുത്തൽ നടത്തുന്നതിനും ഇത്തവണ സംവിധാനമുണ്ടാകും. പുനരുപയോഗം, പുനഃചംക്രമണം എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി ഇത്തവണ ശുചിത്വ മിഷൻ രൂപകല്പന ചെയ്യുന്ന പാഴ് വസ്തുക്കൾ കൊണ്ടുള്ള 'വേസ്റ്റ് ടു ആർട്ട് ഇൻസ്റ്റലേഷനും' മേളയുടെ മുഖ്യവേദികളിലൊന്നായ ടാഗോർ തിയേറ്ററിന് മുന്നിലായി സ്ഥാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |