
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഒരു അവകാശവുമില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഹൈക്കോടതിയുടെ ഇടപെടൽ മൂലമാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യലും അറസ്റ്റും നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
'അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവർക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? കേരളത്തെ അതിദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപനം നടത്തിയത് വെറും പി ആർ സ്റ്റണ്ടാണ്. ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി അമിത്ഷായുടെയും മുൻപിൽ കുനിഞ്ഞ് നിൽക്കുകയാണ് പിണറായി വിജയന്റെ പ്രധാന പരിപാടി. എവിടെ ഒപ്പിടാൻ പറഞ്ഞാലും അവിടെ ഒപ്പിടും. ബിജെപിയെ ഭയന്നാണ് സിപിഎം ഭരിക്കുന്നത്. പണ്ടും പല പാലവും ഉണ്ടായിരുന്നു.
ജോൺ ബ്രിട്ടാസ് എംപി പുതിയ പാലമാണ്. കൂടാതെ ജമാഅത്ത് ഇസ്ലാമിയുമായി എൽഡിഎഫിന് നേരിട്ട് ബന്ധമുണ്ട്. പിണറായി വിജയൻ ഹിര സെന്ററിൽ പോയി ജമാഅത്ത് നേതാക്കളെ കണ്ടു. അതിന്റെ ഫോട്ടോ അടക്കം പുറത്തുവന്നിട്ടുണ്ട്. അമീറിന്റെ കൂടെ പിണറായി ഇരിക്കുന്ന ഫോട്ടോ ആണ് അത്. അല്ലാതെ സോളിഡാരിറ്റി പിള്ളേരല്ല'- വിഡി സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |