
കൊച്ചി: പറവൂർ നഗരസഭയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ 20-ാം വാർഡ് ബി.ജെ.പി സ്ഥാനാർത്ഥി ആശ മുരളി 19 വോട്ടിന് സ്വന്തമാക്കി. വാർഡ് പുനർവിഭജനത്തിലാണ് സതീശന്റെ വാർഡിൽ ബി.ജെ.പിക്ക് മേൽക്കൈയുണ്ടായത്. ബി.ജെ.പിയുടെ സിറ്റിംഗ് വാർഡംഗമാണ് ആശ. യു.ഡി.എഫിലെ രാജേഷ് പുക്കാടന് 278 വോട്ടും എൽ.ഡി.എഫിലെ എം.എസ്.രാജേഷിന് 123 വോട്ടും ലഭിച്ചു. മറ്റ് യു.ഡി.എഫ് സ്ഥാനാർത്ഥികളായ എം.കുട്ടപ്പൻ ഒരു വോട്ടിനും ജലജ രവീന്ദ്രൻ മൂന്ന് വോട്ടിനുമാണ് വിജയിച്ചത്. രണ്ടിടത്തും എൻ.ഡി.എയാണ് രണ്ടാമത്.
തോറ്റ പ്രമുഖർ
• എസ്.ശർമ്മയുടെ ഭാര്യ ആശ
മുൻമന്ത്രിയും സി.പി.എം നേതാവുമായ എസ്.ശർമ്മയുടെ ഭാര്യ ആശ ശർമ്മയ്ക്ക് പറവൂർ നഗരസഭ ഏഴാം വാർഡിൽ ദയനീയ പരാജയം. ഇടതു സ്വതന്ത്രയായിരുന്നു. ബി.ജെ.പിയിലെ നന്ദിനി രമേഷാണ് വിജയി.
• ടി.കെയുടെ മകൻ യതീന്ദ്രൻ
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ മത്സരിച്ച സി.പി.എം.നേതാവ് ടി.കെ.രാമകൃഷ്ണന്റെ മകൻ എം.ആർ.യതീന്ദ്രൻ വിജയം കണ്ടില്ല. മാത്തൂർ ഈസ്റ്റ് വാർഡിൽ കോൺഗ്രസിലെ പി.ബി.സതീശനോടാണ് അടിയറവ് പറഞ്ഞത്. സതീശന് 410 വോട്ടും യതീന്ദ്രന് 220 വോട്ടുമാണ് ലഭിച്ചത്. കൊച്ചിൻ റിഫൈനറി മുൻ ജനറൽ മാനേജരാണ് ഇദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |