
കാസർകോട്: പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ കേസെടുത്ത സംഭവത്തിൽ വിദ്യാനഗർ സ്‌റ്റേഷൻ എസ്.ഐ അനൂപിനെതിരെ നടപടി.സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.സുനിൽ കുമാറിന്റെ അനേഷണ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈ. ബി വിജയ് ഭാരത് റെഡി എസ്. ഐയെ കാസർകോട് സൈബർ പോലീസ് സ്റ്റേഷനിലേക്ക് സ്‌ഥലം മാറ്റി.
പ്രായപൂർത്തിയാകാത്ത സഹോദരൻ സ്‌കൂട്ടറോടിച്ചതിന്റെ പേരിൽ കൂടെയുണ്ടായിരുന്ന ചെങ്കള മേനങ്കോട് സ്വദേശിനിയായ മാജിദക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ, സി.സി. ടി.വി ദൃശ്യങ്ങളിൽ സ്കൂട്ടർ ഓടിച്ചത് മാജിദയാണെന്ന് വ്യക്തമായതോടെയാണ് അന്യായമായി കേസ് ചുമത്തിയതാണെന്ന് ബോദ്ധ്യമായത്. നേരിൽ കണ്ടുറപ്പിക്കാതെപൊലീസ് തിടുക്കത്തിൽ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് ഡിവൈ.എസ്.പിയുടെ അന്വേഷണത്തിൽ കണ്ടെത്തി.
കാസർകോട് ചെർക്കള യിൽ കഴിഞ്ഞ ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവം. പ്രായപൂർത്തിയാകാത്ത സഹോദരനെ പിന്നിലിരുത്തി മാജിദ സ്കൂട്ടറിൽ ചെർക്കളയിലെ മെഡിക്കൽ ഷോപ്പിന് മുന്നിൽ എത്തിയതായിരുന്നു. കുട്ടി സ്കൂട്ടറിന് സമീപത്ത് നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട പൊലീസ് ജീപ്പ് നിർത്തി ചോദ്യം ചെയ്തു.ഇതിനിടയിൽ ഇവിടെയെത്തിയ മാജിദയേയും ചോദ്യം ചെയ്ത പൊലീസ് സംഘം ഇവരുടെ ഫോൺ പിടിച്ചുവെക്കുകയും ചെയ്തു.കേസെടുത്തതിന് പിന്നാലെ യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ദൃശ്യങ്ങളടക്കം ഉൾപ്പെടുത്തിയാണ് പൊലീസ് ചുമത്തിയ കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിനുത്തരവിടുകയായിരുന്നു. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ എസ്.ഐ അനൂപിന് ഗുരുത രമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. കുട്ടി വണ്ടിയോടിച്ചുവെന്ന കേസിൽ തുടർനടപടികളുണ്ടാകില്ലെന്നും എഫ്.ഐ.ആർ റദ്ദാക്കിയതായും ജില്ലാ പോലീസ് മേധാവി പരാതിക്കാരിയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |