കൊച്ചി: 40കിലോ ശരീരഭാരമുള്ള വീട്ടമ്മയുടെ ഉദരത്തിൽനിന്ന് 20കിലോ തൂക്കമുള്ള ഗർഭാശയമുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഫോർട്ടുകൊച്ചി സ്വദേശിയായ 54കാരി ഒരുവർഷത്തോളമായി ഉദരത്തിൽ പേറിനടന്ന അപൂർവ മുഴയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ മാതൃശിശു വിഭാഗമായ മദർലൈനിൽ നടന്ന നിർണായക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കഴിഞ്ഞമാസം 8നാണ് മെലിഞ്ഞുണങ്ങിയ ശരീരവും ഉന്തിയ വയറുമായി വീട്ടമ്മ മദർലൈനിൽ ചികിത്സതേടി എത്തിയത്. ഒരു വർഷത്തോളമായി ആഹാരത്തോട് വിരക്തി, ശരീരം പെട്ടെന്ന് മെലിയുക, വയർ അസാധാരണമായി വീർത്തുവരിക എന്നിവയായിരുന്നു രോഗലക്ഷണം. ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഗർഭാശയമുഴയുടെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. അശോക് കുമാർ പിള്ളയുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കുകയായിരുന്നു. ആറ് മണിക്കൂർനീണ്ട സങ്കീർണമായ ശസ്ത്രക്രിയിയലൂടെയാണ് അരമീറ്ററോളം നീളമുള്ള മുഴ നീക്കംചെയ്തതെന്ന് ഡോക്ടർമാർ പറഞ്ഞു. ഉദരത്തിലെ മുഴ വളരുന്നതിനനുസരിച്ച് മറ്റ് ആന്തരികാവയവങ്ങൾക്കുമേൽ മർദ്ദം ചെലുത്തുന്നുമുണ്ടായിരുന്നു. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികൾവരെ ഞെരിഞ്ഞമർന്ന നിലയിലായിരുന്നു. മുഴ നീക്കംചെയ്യുന്നതിനിടയിൽ രോഗിയുടെ രക്തസമ്മർദ്ദം പെട്ടന്ന് താഴ്ന്നുപോകുന്ന അവസ്ഥയുണ്ടായെങ്കിലും അപകടരഹിതമായി ശസ്ത്രക്രീയ പൂർത്തിയാക്കാനായത് അഭിമാനമായെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശസ്ത്രക്രിയക്കുശേഷം വെറും 20കിലോ ശരീരഭാരം മാത്രമുള്ള വീട്ടമ്മ ഒരുമാസത്തോളം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്തു. രണ്ടുവർഷത്തെ ചിട്ടയായ ആഹാരക്രമവും വിശ്രമവുംകൊണ്ട് രോഗി പൂർണാരോഗ്യവതിയായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗലക്ഷണം പ്രകടമായപ്പോൾ ആരും അറിയാതെ സഹിച്ച് കൊണ്ടുനടന്നതാണ് സ്ഥിതി ഇത്രയേറെ ഗുരുതരമാകാൻ കാരണമെന്ന് ഡോ. അശോക്‌കുമാർ പറഞ്ഞു. മെഡിക്കൽ ഫിനാൻസ് ഡയറക്ടർ (മെഡിക്കൽ ട്രസ്റ്റ്) പി.വി. സേവ്യർ, മദർലൈൻ സി.ഇ.ഒ ഗിരിജൻ മേനോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |