
തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിലും ഇന്ത്യക്ക് ജയം. വിശാഖപട്ടണത്ത് നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും തിരുവനന്തപുരത്ത് നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. 5-0ന് ആണ് ഇന്ത്യയുടെ നേട്ടം. അവസാന മത്സരത്തില്‍ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കന്‍ വനിതകള്‍ക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. അവസാന മത്സരത്തില്‍ 15 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീങ്കയ്ക്ക് വേണ്ടി ഓപ്പണര്‍ ഹാസിന് പെരേര 65(42), ഇമേഷ ദുലാനി 50(39) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടി പ്രതീക്ഷ നല്‍കിയെങ്കിലും മറ്റ് ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തത് തിരിച്ചടിയായി. ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു 2(5), നിലാക്ഷി സില്‍വ 3(5), കവീഷ ദില്‍ഹാരി 5(4), ഹര്‍ഷിത സമരവിക്രമ 8(9) എന്നിവര്‍ നിരാശപ്പെടുത്തി. രാഷ്മിക സെവന്തി 14*(8), മാല്‍കി മദാര 5*(5) എന്നിവര്‍ പുറത്താകാതെ നിന്നെങ്കിലും ജയത്തിലെത്തിക്കാന്‍ അത് മതിയാകുമായിരുന്നില്ല. ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞ എല്ലാ ബൗളര്‍മാര്‍ക്കും ഓരോ വിക്കറ്റ് വിതം ലഭിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 68(43) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അരുന്ധതി റെഡ്ഡി അവസാന ഓവറുകളില്‍ നടത്തിയ അതിവേഗ സ്‌കോറിംഗ് 27*(11) ആണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. അമന്‍ജോത് കൗര്‍ 21(18), ഹര്‍ലീന്‍ ഡിയോള്‍ 13(11), കമാലിനി 12(12) എന്നിവരാണ് പിന്നീട് ഭേദപ്പെട്ട പ്രകടനങ്ങള്‍ പുറത്തെടുത്തത്. തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളുമായി എത്തിയ ഷഫാലി വര്‍മ്മയ്ക്ക് 5(6) തിളങ്ങാനായില്ല.
അവസാന മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദനയ്ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ചമാരി അട്ടപ്പട്ടു, രാഷ്മിക സെവന്തി, കവീഷ ദില്‍ഹാരി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ നിമാഷ മധുഷനി ഒരു വിക്കറ്റ് നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |