കൊച്ചി: എ.ആർ ക്യാമ്പിലെ പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിയുന്ന പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.കെ. ബൈജു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യാപേക്ഷയെ എതിർത്ത് പാലാരിവട്ടം പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസ് വാദം കേൾക്കാനായി മാറ്റി.
പൊലീസുകാരന്റെ പരാതിയിൽ എസ്.ഐ ബൈജു മുഖ്യപ്രതിയാണ്. സ്പാ നടത്തിപ്പുകാരായ രമ്യ, ഷിഹാം എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. നവംബർ 8ന് പാലാരിവട്ടത്തെ സ്പായിലെത്തിയ പൊലീസുകാരനിൽ നിന്നാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. മസാജ് ചെയ്യുന്നതിന് മുമ്പ് ഊരിവച്ച സ്വർണമാല കാണാനില്ലെന്നും പകരം ആറു ലക്ഷം രൂപ നൽകിയില്ലെങ്കിൽ സ്പായിലെത്തിയ കാര്യം ഭാര്യയെയും വീട്ടുകാരെയും അറിയിക്കുമെന്നും രമ്യ ഭീഷണിപ്പെടുത്തുകയായിരുന്നു.
ബൈജുവിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും എസ്.ഐ ഒളിവിൽ തുടരുകയാണ്. ബൈജുവിനെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |