
ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഹിന്ദു വ്യാപാരി മരിച്ചു. ഖോകോൻ ദാസാണ് (50) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ധാക്കയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ മെഡിക്കൽ,മൊബൈൽ ബാങ്കിംഗ് ബിസിനസ് നടത്തുകയായിരുന്നു ഖോകോൻ. കട അടച്ച് വീട്ടിലേക്കു മടങ്ങുന്നതിനിടെ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു.
മെഡിക്കൽ ഷോപ്പ് ഉടമയായ ദാസ് കട അടച്ച് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുംവഴി ഒരു സംഘം തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് വയറ്റിൽ കുത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി. മുന്നിലേക്ക് ഓടിയ ദാസ് ഒരു കുളത്തിലേക്ക് ചാടുകയായിരുന്നു. നിലവിളികേട്ട പ്രദേശവാസികൾ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതോടെ ധാക്കയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഖോകോനിന്റെ തലയ്ക്കും മുഖത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം,ന്യൂനപക്ഷങ്ങൾക്കെതിരെ ബംഗ്ലാദേശിൽ ആക്രമണം വ്യാപിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഖോകോനിന്റെ മരണം.
ആരോടും ശത്രുതയില്ലാത്ത ഖോകോനിനെ ആക്രമിച്ചതെന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ഭാര്യ സീമ പ്രതികരിച്ചു. മർദ്ദിച്ച രണ്ടു പേരെ ഖോകോൻ തിരിച്ചറിഞ്ഞിരുന്നുവെന്നും പിന്നാലെയാണ് തീകൊളുത്തിയതെന്നും പറഞ്ഞിരുന്നു. ഇരുവർക്കും മൂന്ന് മക്കളുണ്ട്.
രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് ഹിന്ദുക്കൾക്കെതിരെ രാജ്യത്ത് ആൾക്കൂട്ട ആക്രമണമുണ്ടാകുന്നത്. മതനിന്ദ ആരോപിച്ച് ദീപു ചന്ദ്രദാസ്,ക്രിമിനൽ സംഘത്തലവനെന്ന് കാട്ടി അമൃത് മൊണ്ടാൽ എന്നീ യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ബജേന്ദ്ര ബിശ്വാസ് എന്നയാളെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു. ബംഗ്ലാദേശിൽ മത ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിരവധി പാശ്ചാത്യ രാജ്യങ്ങളും അപലപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |