സർക്കാർ ആശുപത്രികളിൽ പദ്ധതി വിജയകരം
കൊല്ലം: സർക്കാർ ആശുപത്രികളിൽ രോഗ നിർണയത്തിനായി ശേഖരിക്കുന്ന സാമ്പിളുകൾ തപാൽ മാർഗം ലാബുകളിൽ എത്തിക്കുന്ന പദ്ധതി സ്വകാര്യ ആശുപത്രികളിലേക്കും.
നവകേരള കർമ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'ഹബ് ആൻഡ് സ്‌പോക്ക് സാമ്പിൾ ട്രാൻസ്‌പോർട്ട്' ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, നഗര പ്രാഥമികാരോഗ്യകേന്ദ്രം, ടി.ബി സെന്റർ എന്നിങ്ങനെ ജില്ലയിലെ 93 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും വിജയകരമായി പദ്ധതി നടപ്പാക്കി. കലയ്ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. പ്രാഥമിക ഹബ്ബായ ബ്ലോക്ക് പൊതുജനാരോഗ്യ ലാബ്, സെക്കൻഡറി ഹബ്ബായ താലൂക്ക് ആശുപത്രി, ബ്ലോക്ക്, ജില്ല പൊതുജനാരോഗ്യ ലാബുകൾ എന്നിവിടങ്ങളിലേക്ക് പോസ്റ്റ് ഓഫീസിൽ നിന്നുള്ള ജീവനക്കാരെത്തി സാമ്പിളുകൾ കൊണ്ടുപോകും. സർക്കാർ ആശുപത്രികളിൽ വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികളിൽ കൂടി തുടങ്ങാൻ തീരുമാനമായത്. പോസ്റ്റൽ ഓഫീസ് അക്കൗണ്ട് തുറക്കുന്നതുൾപ്പെടെയുള്ള പ്രാരംഭ നടപടികൾ ഉടൻ ആരംഭിക്കും. തുടർന്ന് കസ്റ്റമർ ഐ.ഡിയും അക്കൗണ്ട് നമ്പറും നൽകും.
പരിശോധനാ ഫലം
എസ്.എം.എസിലൂടെയും
ഇ- ഹെൽത്ത് സോഫ്റ്റ് വെയർ വഴിയാണ് പരിശോധന ഫലങ്ങൾ രേഖപ്പെടുത്തുന്നത്. സാമ്പിൾ പരിശോധിച്ചശേഷം ഇ-ഹെൽത്ത് സംവിധാനത്തിലൂടെ പരിശോധനാഫലം ലഭ്യമാക്കും. ഇ-ഹെൽത്ത് ഐ.ഡി ഉപയോഗിച്ച് സാമ്പിളുകൾ അയയ്ക്കുന്നതിനാൽ വ്യക്തിഗത തിരിച്ചറിയൽ നമ്പർ (യു.എച്ച്.ഐ.ഡി) ഉള്ളവർക്ക് മൊബൈൽ ഫോണിൽ എസ്.എം.എസ് ആയും പരിശോധനാഫലം ലഭ്യമാകും. ഇ-ഹെൽത്ത് വരാത്ത ആശുപത്രികളിൽ ലാബ് കമ്പ്യൂട്ടറൈസ്ഡ് ആക്കും. തുടർന്ന് വി.പി.എൻ (വിർച്ച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ലോഗിൻ ചെയ്തിട്ട് ഇ ഹെൽത്തിലേക്ക് ഒരു കണക്ടിവിറ്റി ഉണ്ടാക്കും. സ്റ്റേറ്റ് ഐ.ടി മിഷനാണ് ഇത് ചെയ്യുന്നത്. ഇങ്ങനെ ഇ-ഹെൽത്തിലൂടെ ഫലം അപ്‌ലോഡ് ചെയ്യാൻ കഴിയും
ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രിയിലും പദ്ധതി ആരംഭിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തുന്ന ഒരു രോഗിക്ക് രോഗനിർണയം നടത്താൻ പുറത്തുള്ള ലാബുകളെയോ മേൽത്തട്ടിലുള്ള ആശുപത്രികളെയോ ആശ്രയിക്കേണ്ട എന്നതാണ് ഗുണം. സ്വകാര്യ ആശുപത്രികളിൽ പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടി തുടങ്ങി - ഡോ. ദിവ്യ ശശി, നോഡൽ ഓഫീസർ, നവകേരള കർമ്മപദ്ധതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |