
ചെന്നൈ: തെലങ്കാന സ്വദേശിയായ യുവതിയെ യു.എസിൽ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവ് തമിഴ്‌നാട്ടിൽ പിടിയിലായി. അമേരിക്കയിൽ ഡേറ്റ അനലിസ്റ്റായ നികിത ഗോഡിശാല (27)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അർജുൻ ശർമ(26)യെ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന അർജുനെ ഇന്റർപോളിന്റെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അർജുനെ ഉടൻ യു.എസിന് കൈമാറും. നികിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ യു.എസ് ഫെഡറൽ ഏജൻസികൾ അർജുനനായി തെരച്ചിൽ ആരംഭിച്ചിരുന്നു. പ്രതി ഇന്ത്യയിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ ഇന്റർപോളിനും ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കും വിവരങ്ങൾ കൈമാറി. തുടർന്ന് ഇന്ത്യയിലെയും യു.എസിലെയും അന്വേഷണ ഏജൻസികളുടെ സംയുക്ത നീക്കത്തിനൊടുവിലാണ് തമിഴ്‌നാട്ടിൽ നിന്ന് പ്രതിയെ കണ്ടെത്തിയത്. യു.എസിലെ മെരിലാൻഡിൽ ഡാറ്റ അനലിസ്റ്റായി ജോലിചെയ്യുന്ന നികിതയുടെ മുൻ കാമുകനാണ് അർജുൻ. ജനുവരി രണ്ടിനാണ് നികിതയെ കാണാനില്ലെന്ന് പറഞ്ഞ് അർജുൻ ഹൊവാഡ് കൗണ്ടി പൊലീസിൽ പരാതി നൽകിയത്. പുതുവത്സരത്തലേന്നാണ് നികിതയെ അവസാനമായി കണ്ടതെന്നായിരുന്നു മൊഴി. എന്നാൽ, പരാതി നൽകിയതിന്റെ പിറ്റേദിവസമേ അർജുൻ യു.എസിൽനിന്ന് ഇന്ത്യയിലേക്ക് കടന്നു. ഇതോടെ സംശയം തോന്നിയ പൊലീസ് മെരിലാൻഡ് ട്വിൻ ടവേഴ്‌സ് റോഡിലെ അർജുന്റെ അപ്പാർട്ട്‌മെന്റിൽ പരിശോധന നടത്തി. ജനുവരി 3ന് നടത്തിയ പരിശോധനയിലാണ് അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ടനിലയിൽ നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. അതേസമയം, കൊലപാതകത്തിന്റെ കാരണമെന്തെന്നത് വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |