
ഹരിപ്പാട്: ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്തി പാപ്പാന്റെ സാഹസം. ഇതിനിടെ പാപ്പാന്റെ കൈയിൽ നിന്ന് പിടിവിട്ട് ആനയുടെ കാലിന് മുന്നിലേക്കുവീണ കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. രണ്ടുമാസം മുമ്പ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ മുന്നിലായിരുന്നു സാഹസം. ക്ഷേത്രത്തിലെ ആനയാണ് ഇതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സാഹസിക പ്രവർത്തനം കണ്ടുനിന്ന ചിലരാണ് ദൃശ്യങ്ങൾ പകർത്തിയത്. കുഞ്ഞുമായി ആനയുടെ അടിയിലൂടെ വലംവച്ചശേഷമാണ് തുമ്പിക്കൈയിൽ ഇരുത്താൻ ശ്രമിച്ചത്. ഇതിനിടെയാണ് പിടിവിട്ട് കുഞ്ഞ് നിലത്ത് ആനയുടെ കാലിന് തൊട്ടുമുന്നിലായി വീണത്. എന്നാൽ ആന പ്രകോപിതനാകാത്തതിനാൽ അപകടമൊന്നും സംഭവിച്ചില്ല.
താൽക്കാലിക പാപ്പാന്റെ കുഞ്ഞാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് വിവരം. ദേവസ്വം പാപ്പാനാണ് കുഞ്ഞുമായി ആനയുടെ അടിയിലൂടെ നടന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദേവസ്വം അധികൃതരും പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. കുറ്റക്കാർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പാപ്പാനും കുഞ്ഞിന്റെ രക്ഷിതാക്കൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കമെന്ന് സോഷ്യൽ മീഡിയയിലും ആവശ്യം ഉയർന്നിട്ടുണ്ട്.
മുൻപ് കുഞ്ഞുങ്ങളുടെ പേടിമാറ്റാൻ ആനയുടെ അടിയിലൂടെ നടക്കുകയും തുമ്പിക്കൈയിൽ ഇരുത്തുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ അപകട സാദ്ധ്യത വ്യക്തമായതാേടെ ഈ രീതി ഉപേക്ഷിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |