
തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവിയായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി ഷാളണിയിച്ച് സ്വീകരിച്ചു. ചാനൽ ചർച്ചകളിലെ സജീവ ഇടതു ശബ്‌ദമായിരുന്നു റെജി ലൂക്കോസ്. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്നും പാർട്ടിയിൽ ചേർന്ന ശേഷം അദ്ദേഹം പ്രതികരിച്ചു.
'കേരളത്തിൽ രാഷ്‌ട്രീയ യുദ്ധത്തിനല്ല ഇനി അവസരം. പുതിയ തലമുറ നാടുവിടുകയാണ്. അവരെ ഇവിടെ പിടിച്ചുനിർത്തണം. പഴയ ദ്രവിച്ച ആശയങ്ങളുമായി ഇനി മുന്നോട്ട് പോയാൽ നമ്മുടെ നാട് ഒരു വൃദ്ധസദനമായി മാറും. ബിജെപിയുടെ ദേശീയ നേതൃത്വം പകർന്നുനൽകുന്ന വികസനവും ആശയങ്ങളും എന്നെ കുറെ നാളുകളായി സ്വാധീനിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ അവിടത്തെ വികസനം എന്നെ ഞെട്ടിച്ചിട്ടുണ്ട്. കേരളത്തിൽ വികസനം ഇല്ലെന്ന് പറയുന്നില്ല. ബിജെപി വർഗീയവാദികളെന്നാണ് പറയുന്നത്. പക്ഷേ നിർഭാഗ്യവശാൽ എന്റെ പാർട്ടി കുറച്ച് മാസങ്ങളായി നടത്തിവരുന്നത് വർഗീയ വിഭജനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ്. അതെന്നെ ദുഃഖിപ്പിച്ചു. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വികസന ആശയങ്ങളും എന്നെ സ്വാധീനിച്ചു. ഞാനൊരു സിപിഎം അംഗമായിരുന്നു. അത് അവസാനിപ്പിച്ചു. കുറേ നാളുകളായി ബിജെപിയുടെ ആശയം എന്റെ ഉള്ളിലുണ്ട്. കേരളത്തിൽ ബിജെപിക്ക് അധികാരം ലഭിക്കും'- റെജി ലൂക്കോസ് പറഞ്ഞു.
അതേസമയം, റെജി ലൂക്കോസ് സിപിഎം അംഗമല്ലെന്നും പാർട്ടി സഹയാത്രികൻ മാത്രമായിരുന്നെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |