
മാധവ് ഗാഡ്‌ഗിൽ (1942- 2026)
ന്യൂഡൽഹി: പ്രകൃതിയുടെ ഉപാസകനും പശ്ചിമഘട്ടത്തിന്റെ കാവലാളുമായ മാധവ് ഗാഡ്‌ഗിൽ മണ്ണിലേക്ക് മടങ്ങി. ഇന്നലെ പുലർച്ചെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ലോകം ആദരവോടെ കണ്ട പരിസ്ഥിതി ശാസ്ത്രജ്ഞന്റെ അന്ത്യം. 83 വയസായിരുന്നു.
വീഴ്ചയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വൈകിട്ട് പൂനെ നവിപേട് വൈകുണ്ഠ് ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ: പരേതയായ സുലോചന. മക്കൾ: സിദ്ധാർത്ഥ്, ഗൗരി.
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് കണ്ട ഏറ്റവും പ്രഗത്ഭനായ അദ്ധ്യാപകനായിരുന്നു ഗാഡ്‌ഗിൽ. 2010ൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധസമിതി ചെയർമാനായി. പശ്‌ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളെ നിർവചിച്ച 2011ലെ റിപ്പോർട്ടോടെയാണ് ഗാഡ്‌ഗിൽ കേരളക്കരയിലും സുപരിചിതനായത്. 1,29,037 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന് ലോകത്തിന് മുന്നിൽ വച്ച പാഠമാണ് റിപ്പോർട്ട്.
വൻകിട കൈയേറ്റങ്ങളുൾപ്പെടെ ഒഴിപ്പിക്കേണ്ടി വരുമെന്നായതോടെ റിപ്പോർട്ട് രാഷ്ട്രിയ വിവാദമായി. യു.പി.എ സർക്കാർ റിപ്പോർട്ട് നടപ്പാക്കിയില്ല. പകരം കസ്തൂരി രംഗൻ സമിതിയെ പഠനത്തിന് വച്ചു. പരിസ്ഥിതിലോല മേഖല മൂന്നിലൊന്നായി ചുരുക്കിയുള്ള ആ റിപ്പോർട്ടിലും അന്തിമ വിജ്ഞാപനമായിട്ടില്ല. കേരളമടക്കം എതിർക്കുന്നതാണ് കാരണം.
1986ൽ നീലഗിരിയെ രാജ്യത്തെ ആദ്യ ജൈവമണ്ഡലമായി (ബയോസ്ഫിയർ) പ്രഖ്യാപിക്കുന്നതിലും ഗാഡ്‌ഗിൽ നിർണായക പങ്ക് വഹിച്ചു. പാർലമെന്റ് പാസാക്കിയ പരിസ്ഥിതി നിയമങ്ങളുടെ നിർമ്മാണത്തിലും ഭാഗമായി.
1981ൽ പദ്മശ്രീയും 2006ൽ പദ്‌മഭൂഷണും നൽകി രാജ്യം ആദരിച്ചു. 2024ൽ യു.എൻ പരിസ്ഥിതി പ്രോഗ്രാമിന്റെ (യു.എൻ.ഇ.പി) പരമോന്നത പുരസ്കാരമായ 'ചാമ്പ്യൻസ് ഒഫ് എർത്ത്" നേടി. ശാസ്‌ത്രരംഗത്തെ പ്രമുഖ പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട്‌നാഗർ അവാർഡിനും അർഹനായി.
മുൻ ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷനും സാമ്പത്തിക വിദഗ്‌ദ്ധനുമായ ധനഞ്ജയ് ഗാഡ്ഗിലിന്റെ മകനായി 1942ൽ പൂനെയിലാണ് ജനനം. മുംബയ് സർവകലാശാലയിൽ നിന്ന് സൂവോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഹാർവാർഡിൽ ഗണിത, പരിസ്ഥിതി ശാസ്ത്രത്തിൽ ഗവേഷണം നടത്തി. 1971ൽ പൂനെ അഗാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായി. 1973 മുതൽ 2004 വരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ അദ്ധ്യാപകൻ. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതി അംഗമായും (1986-90) പ്രവത്തിച്ചു. 225 ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.
ആശങ്ക അവഗണിച്ചു
ദുരന്തഭൂമിയായി
പശ്ചിമഘട്ടത്തെ തകർക്കുന്നതിൽ ഏറെ ആശങ്കപ്പെട്ടിരുന്നു ഗാഡ്‌ഗിൽ. കാട് കൈയേറ്റവും പരിധിയില്ലാത്ത കുന്നിടിക്കലും നിർമ്മാണവും കേരളത്തെ ദുരന്ത ഭൂമിയാക്കുമെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നു. മുന്നറിയിപ്പ് പക്ഷേ അവഗണിച്ചു. മലയോര കർഷകരുടെ ശത്രു എന്നുവരെ രാഷ്ട്രീയക്കാർ മുദ്രകുത്തി. ഗാഡ്‌ഗിൽ പറഞ്ഞത് എത്രമാത്രം സത്യമെന്നതിന്റെ അവസാന ഉദാഹരണമാണ് വയനാട് ദുരന്തം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |