
ശബരിമല : ശബരീശ സന്നിധിയിൽ ഇനി എല്ലാഗായകരുടെയും ഭക്തിഗാനങ്ങൾ മുഴങ്ങും. നവാഗതർക്കുൾപ്പെടെയാണ് അവസരം. യേശുദാസ്, ജയവിജയ തുടങ്ങിയ പ്രമുഖ ഗായകരുടെ ഗാനങ്ങളാണ് ഇപ്പോൾ ഉച്ചഭാഷിണി വഴി കേൾപ്പിക്കുന്നത്.
പുതുതായി രചിച്ച് ചിട്ടപ്പെടുത്തി സ്വരമാധുരിയോടെ ആലപിച്ച ഭക്തിഗാനങ്ങളും പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും. സ്വന്തം കൃതിയാണ്, മറ്റാർക്കും പകർപ്പവകാശമില്ല എന്ന സത്യവാങ്മൂലവും സമ്മതപത്രവും രചയിതാവും സംഗീത സംവിധായകനും ഗായകനും സമർപ്പിക്കണം. ഗാനം പെൻഡ്രൈവിലാക്കി ശബരിമല സന്നിധാനം പബ്ലിക് റിലേഷൻസ് ഓഫീസിൽ നൽകണം. പരിശോധിച്ച ശേഷം ഉൾപ്പെടുത്തുമെന്ന് ദേവസ്വം പി.ആർ.ഒ ജി.എസ്. അരുൺ പറഞ്ഞു.
ശബരിമലയിൽ പുലർച്ചെ നട തുറക്കുന്നത് യേശുദാസ് ആലപിച്ച 'വന്ദേ വിഘ്നേശ്വരം" എന്ന ഗാനത്തോടെയാണ്. ഉച്ചകഴിഞ്ഞ് മൂന്നിന് നട തുറക്കുമ്പോൾ ജയ വിജയൻമാരുടെ 'ശ്രീകോവിൽ നട തുറന്നു" എന്ന ഗാനമാണ്. രാത്രി നട അടയ്ക്കുമ്പോൾ യേശുദാസിന്റെ ശബ്ദത്തിലുള്ള ഹരിവരാസനം കേൾപ്പിക്കും. ഭക്തർക്ക് വേണ്ടി നടത്തുന്ന അനൗൺസ് മെന്റുകൾക്കിടയിൽ മറ്റുഗാനങ്ങളും കേൾപ്പിക്കാറുണ്ട്. ഗാനങ്ങൾ സന്നിധാനത്തിന് താഴെ മരക്കൂട്ടം വരെ കേൾക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |