കണ്ണൂർ: കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിതാ കോളേജിൽ നടന്നുവരുന്ന ക്വാണ്ടം സയൻസ് നൂറാം വാർഷികം എക്സിബിഷനിൽ വെർച്ച്വൽ റിയാലിറ്റി ഷോയും ശാസ്ത്രക്ലാസും ശ്രദ്ധേയമായി.
നമ്മൾ ജീവിക്കുന്ന യഥാർത്ഥ ലോകത്ത് നിന്ന് മാറി, കംപ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഹെഡ്‌സെറ്റ് ധരിച്ച് വെർച്ച്വൽ ലോകത്തേക്ക് പ്രവേശിക്കുന്നത് പ്രദർശനത്തിൽ വിദ്യാർത്ഥികളിൽ ഏറെ കൗതുകം ഉണ്ടാക്കി. ഹെഡ്‌സെറ്റിനുള്ളിലെ സ്‌ക്രീനുകൾ കണ്ണുകൾക്ക് മുന്നിൽ ഒരു 3ഡി ലോകം സൃഷ്ടിക്കുന്നു. തല തിരിക്കുമ്പോഴോ നടക്കുമ്പോഴോ ആ വെർച്ച്വൽ ലോകവും അതിനനുസരിച്ച് മാറുന്നു. ഇത് നമ്മൾ ശരിക്കും ആ ലോകത്ത് അകപ്പെട്ടതുപോലെയുള്ള അനുഭവം കുട്ടികൾക്ക് നൽകുന്നു.
ഹൈനർജി കൊളീഷ്യൽ എക്സ്പിരിമെന്റിന്റെ ഒരു വെർച്ചൽ റിയാലിറ്റി സ്റ്റിമലേഷനാണ് ഇത് കാണിക്കുന്നത്. ഇതിലൂടെ പരീക്ഷണങ്ങളുടെ നേർ അനുഭവം കുട്ടികൾക്ക് ലഭ്യമാകുന്നു. പ്രദർശനത്തിൽ ബഹിരാകാശ വിഷയങ്ങൾ ഉൾപ്പെട്ട ശാസ്ത്ര ക്ലാസ് ഒരുക്കിയത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ശാസ്ത്ര പ്രചാരകനുമായ ടി.കെ. ദേവരാജനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ജില്ലാ പരിഷത്ത് വിദ്യാഭ്യാസ ചെയർമാനുമായ എം.പി. സനിൽ കുമാറും ചേർന്നാണ്.
ഇന്നലെ സായാഹ്ന ശാസ്ത്ര സംവാദത്തിൽ കാലാവസ്ഥാ മാറ്റവും കേരളവും എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗം ടി.വി നാരായണൻ ക്ലാസ് എടുത്തു. ഗവ. വനിതാ കോളേജ് രസതന്ത്രം അസിസ്റ്റന്റ് പ്രൊഫസർ പി.ടി. അഞ്ജന അദ്ധ്യക്ഷത വഹിച്ചു. ജാനനിശ്രീ, കമല സുധാകരൻ, പ്രസാദ് അടുത്തില എന്നിവർ പ്രസംഗിച്ചു
ഇതുവരെയെത്തിയത് 2500-ലധികം പേർ
2500 ലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും ശാസ്ത്രപ്രചാരകരും ശാസ്ത്ര പ്രദർശനം ഇതിനകം കണ്ടുകഴിഞ്ഞു. 100 ലധികം സ്ഥാപനങ്ങളാണ് ഇന്നലെമാത്രം രജിസ്റ്റർ ചെയ്ത് പ്രദർശനത്തിൽ എത്തിയത്ത്. പിജി ലാബിൽ പോലും പരീക്ഷിക്കാത്ത പരീക്ഷണങ്ങൾ വനിതാ കോളേജിലെ ക്വാണ്ടം പൂച്ച പ്രദർശനത്തിൽ കാണുവാൻ കഴിഞ്ഞെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. രാമൻ പ്രഭാവത്തിന്റെ പരീക്ഷണ ഫലം വിദ്യാർത്ഥികൾ നേരിട്ട് കണ്ടു. പ്രദർശനം ശനിയാഴ്ച 4ന് അവസാനിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |