
വ്യവസ്ഥകൾ ലളിതമാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൃഷിക്കും ഗൃഹനിർമ്മാണത്തിനുമായി പതിച്ചുനൽകിയ പട്ടയഭൂമി, ജീവനോപാധി ലക്ഷ്യമാക്കി മറ്റുതരത്തിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ചട്ടം തയ്യാറാക്കും. ലളിതവും ജനങ്ങൾക്ക് സൗകര്യപ്രദവുമാവത്തക്ക വിധത്തിലാവണം പുതിയ ചട്ടങ്ങളെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മലയോര ജില്ലയിലെ കർഷകരുടെ ജീവിത രീതിക്ക് വന്ന മാറ്റങ്ങൾക്കനുസൃതമായി വേണം ജീവനോപാധിക്കുള്ള ഭൂവിനിയോഗത്തെ കാണേണ്ടത്. സർക്കാർ നൽകിയ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഭൂമി വിനിയോഗിക്കാത്ത, ചട്ടലംഘനം നടത്താത്ത ഉടമകളെന്നത് പരിഗണിച്ച് ഏറ്റവും ലഘൂകരിച്ചുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളുമാണ് ചട്ടങ്ങളിലുണ്ടാവേണ്ടത്. പൂർണമായും കർഷക സൗഹൃദമായ നില സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തരംമാറ്റി വിനിയോഗിക്കുന്നതിനുള്ള അനുമതി തേടുന്നതിന് സമയപരിധി നിശ്ചയിക്കേണ്ടതില്ല. ഉടമ ആഗ്രഹിക്കുന്ന സമയത്ത് തരംമാറ്റം അനുവദിക്കാവുന്നതാണ്. പൊതുആവശ്യത്തിനും വ്യാപാരാവശ്യത്തിനുമുള്ള നിർമ്മിതികൾക്കായുള്ള തരംമാറ്റലിന്റെ കാര്യത്തിൽ അപേക്ഷാഫീസ് മാത്രം ഈടാക്കി മാറ്റം അനുവദിക്കണം.
ഏതാവശ്യത്തിനാണോ തരം മാറ്റപ്പെടുന്നത് അതിനനുസൃതമായ നിർമ്മാണങ്ങൾ, ഭൂമിയുടെ പരിവർത്തനങ്ങൾ എന്നിവയ്ക്ക് ആകെ ഭൂമിയുടെ നിശ്ചിത ശതമാനം വരെയെന്ന് നിജപ്പെടുത്തണം. എന്നാൽ ചെറിയ അളവിലുള്ള പട്ടയങ്ങളിൽ ഈ വ്യവസ്ഥയ്ക്ക് മതിയായ ഇളവും ലഭിക്കണം. തരം മാറ്റുന്നതിന് നിശ്ചിത സമയപരിധി നിശ്ചയിക്കണം. പട്ടയം ലഭ്യമല്ലാത്ത സാഹചര്യത്തിൽ അപേക്ഷയോടൊപ്പം നിജസ്ഥിതി സർട്ടിഫിക്കറ്റ് പരിഗണിക്കണം. ഉയർന്ന അളവിലുള്ള തരംമാറ്റലിന് അപേക്ഷാഫീസിന് പുറമേ നിശ്ചിത ഫീസ് ഈടാക്കാവുന്നതാണ്. എന്നാൽ അത് കനത്ത ഫീസ് ആകരുത്. അപേക്ഷകൾ തഹസിൽദാർ പരിശോധിച്ച് അതത് ജില്ലയിൽ തന്നെ അനുമതി നൽകുന്നതിനുള്ള വ്യവസ്ഥയുണ്ടാകണം. നിർമ്മാണങ്ങളെ പരിവർത്തനം ലക്ഷ്യമിടുന്ന ആദായം അടിസ്ഥാനമാക്കി തരംതിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |