
കൊച്ചി: പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 16കാരിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി പൊലീസ്. കൊറിയൻ സ്വദേശിയായ തന്റെ സുഹൃത്ത് മരിച്ചെന്ന വിവരം ലഭിച്ചെന്നും ഇതിന്റെ വിഷമം സഹിക്കാൻ കഴിയുന്നില്ലെന്നുമാണ് കത്തിൽ പറയുന്നത്. എന്നാൽ പെൺകുട്ടിയുടെ ഫോൺ കൂടി പരിശോധിച്ചാലേ എന്താണ് നടന്നതെന്ന് വ്യക്തമാകൂവെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വീടിന് സമീപത്തുള്ള ഉപയോഗശൂന്യമായ പാറമടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു കുട്ടി. പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ്.
പെൺകുട്ടിയുടെ ബന്ധുവായ ഓട്ടോഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ പാറമടയ്‌ക്കരികിലൂടെ പോകുമ്പോൾ സ്‌കൂൾ ബാഗ് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നതു കണ്ടു. സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം പാറമടയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടത്. പിന്നാലെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു.
നാലുപേജുള്ള ആത്മഹത്യക്കുറിപ്പ് ലഭിച്ച കാര്യം ചോറ്റാനിക്കര പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലാണ് കൊറിയൻ ആൺ സുഹൃത്തിന്റെ മരണത്തെക്കുറിച്ചുള്ള വിവരമുള്ളത്. പെൺകുട്ടിയുടെ ഫോൺ ലോക്ക് ആയതിനാൽ ഇത് തുറക്കേണ്ടതുണ്ട്. ഇതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ആത്മഹത്യക്കുറിപ്പിനെക്കുറിച്ച് പൊലീസ് പറഞ്ഞ അറിവേയുള്ളൂവെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. സ്കൂളിലേക്ക് പോകാൻ രാവിലെ 7.45ഓടെയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. കിണർനിർമാണ തൊഴിലാളിയായ പിതാവിന്റെയും മാതാവിന്റെയും ഏക മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |