
തൃശൂർ: നികുതി അടച്ച രസീത് പല വില്ലേജ് ഓഫീസുകളിൽ നിന്നും യഥാസമയം കിട്ടാത്തതിനാൽ ഇൻഷ്വറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾക്കായി നെട്ടോട്ടമോടി കർഷകർ. ഭൂമി സംബന്ധമായ രേഖകൾ കമ്പ്യൂട്ടർവൽക്കരിക്കുന്നതും രേഖകളിലുളള വ്യത്യാസങ്ങളുമാണ് രസീത് ലഭ്യമാക്കാൻ തടസമാകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. റീസർവേയുടെ സാങ്കേതിത്വം ചൂണ്ടിക്കാണിച്ചും രസീത് നിഷേധിക്കുന്നുണ്ടെന്നത്രെ. വില്ലേജ് ഓഫീസർമാരും കൃഷി ഓഫീസർമാരും കൈമലർത്തുമ്പോൾ
കോൾപടവുകളിലെ കർഷകർ അടക്കമാണ് പ്രതിസന്ധിയിലാകുന്നത്. ബാങ്കുകളുടെ വായ്പകൾ ലഭിക്കുന്നതിനും നികുതി അടച്ച രസീത് വേണം. ഭൂരിഭാഗം കർഷകരും വായ്പയെടുത്താണ് കൃഷിയിറക്കുന്നത്. രസീത് ലഭിക്കാത്തതിനാൽ വായ്പയ്ക്ക് അപേക്ഷിക്കാനാകുന്നുമില്ല.
വളം പോലും കിട്ടില്ല
തെങ്ങിനും നെല്ലിനുമെല്ലാം വളം സബ്‌സിഡിയിൽ ലഭിക്കാൻ കൃഷിഭവനുകളിൽ നികുതി അടച്ച രസീതും ബാങ്ക് അക്കൗണ്ടിന്റെ പകർപ്പും വേണം. സപ്ലെെകോയ്ക്ക് നെല്ല് നൽകാൻ പോലും കഴിയില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കേണ്ട നിരവധി കർഷകർക്ക്, നിശ്ചിത തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കാത്തതിനാൽ സബ്‌സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കോൾ കർഷകസംഘം പറയുന്നു. അതേസമയം, കമ്പ്യൂട്ടർവൽക്കരണം പൂർത്തിയായ വില്ലേജ് ഓഫീസുകളിൽ നിലവിൽ പ്രശ്‌നങ്ങളില്ല. വിവിധ കൃഷി സബ്‌സിഡി, കോടതി സംബന്ധമായ ഇടപാടുകൾ, ഭൂമികൈമാറ്റം, വായ്പാ രേഖകൾ, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവയ്‌ക്കെല്ലാം നികുതി അടച്ച രസീത് ആവശ്യമാണ്. അപേക്ഷകളുടെ കൂടെ തന്നെ നികുതി അടച്ച രസീത് ഹാജരാക്കണം. വായ്പ എടുക്കുന്നതിന് മാത്രമല്ല പുതുക്കുന്നതിനും ബാങ്കുകളിലേക്ക് നികുതി അടച്ച രസീത് നൽകണം.
പിഴയുണ്ടെങ്കിലും പണിയാകും
പാട്ടത്തിനെടുത്ത ഭൂമിക്ക് നികുതി കുടിശികയുള്ളതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നികുതി കുടിശിക ഉണ്ടെങ്കിൽ സങ്കീർണമാകും. കേസുകളിൽപ്പെട്ട ഭൂമികളുടേയും രസീത് കിട്ടില്ല. മലയോര മേഖലയിൽ മുൻപ് വനഭൂമിയായിരുന്ന സ്ഥലങ്ങളിലും ഇതേ പ്രശ്‌നമുണ്ട്. വരൾച്ച മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം കിട്ടാൻ പ്രയാസമാകും.
നികുതി രസീത് കിട്ടാതെ പല കർഷകരും പ്രതിസന്ധിയിലാണ്. കൃത്യസമയത്ത് രസീത് ലഭ്യമാക്കാൻ നടപടികളുണ്ടാവണം.
-കൊളങ്ങാട്ട് ഗോപിനാഥൻ, പ്രസിഡന്റ്,
പുല്ലഴി കോൾപടവ് സഹകരണസംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |