SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.59 PM IST

ശബ്‌ദം കേട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നോക്കിയപ്പോൾ കിടപ്പുമുറി നിറയെ മൃഗങ്ങൾ; വീഡിയോ

Increase Font Size Decrease Font Size Print Page
cattle

ലക്‌നൗ: അനധികൃതമായി പ്രവർത്തിക്കുന്ന ഡയറികൾക്കെതിരെ ലക്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ വിചിത്ര നീക്കവുമായി ഉടമകൾ. നഗരസഭാ ഉദ്യോഗസ്ഥരുടെ പിഴയിൽ നിന്നും രക്ഷപ്പെടാൻ ഡയറി ഉടമകൾ പശുക്കളെയും പോത്തുകളെയും വീടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബിജ്‌നോർ റോഡിലുള്ള റോയൽ സിറ്റി കോളനിയിൽ നടന്ന നാടകീയ സംഭവങ്ങളുടെ ദൃശ്യങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ജനവാസ മേഖലയിൽ അനധികൃതമായി കന്നുകാലികളെ വളർത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നഗരസഭയുടെ എട്ടാം സോൺ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധനയ്‌ക്കെത്തിയത്. സംഘം വരുന്നത് കണ്ട ഉടമകൾ മൃഗങ്ങളെ വീടിനുള്ളിലേക്ക് കയറ്റി പുറത്ത് നിന്ന് പൂട്ടുകയായിരുന്നു.

കന്നുകാലികളുടെ ശബ്‌ദം കേട്ട് ഉദ്യോഗസ്ഥർ വീടിനുള്ളിൽ തെരച്ചിൽ നടത്തിയപ്പോൾ കിടപ്പുമുറി, ഡ്രോയിംഗ് റൂം, ബാത്ത്‌റൂം എന്നിവിടങ്ങളിൽ നിന്നെല്ലാം നിരനിരയായി നിൽക്കുന്ന പോത്തുകളെയും പശുക്കളെയും കണ്ടെത്തി. കിടപ്പുമുറിയിൽ മുഴുവൻ ചാണകം നിറഞ്ഞ അവസ്ഥയിലായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട പരിശോധനയിൽ 11 പോത്തുകൾ, നാല് പോത്തിൻ കുട്ടികൾ, മൂന്ന് പശുക്കൾ, ഒരു പശുക്കുട്ടി എന്നിങ്ങനെ 19 മൃഗങ്ങളെ ഉദ്യോഗസ്ഥർ കണ്ടെത്തി.

പരിശോധനയ്‌ക്കിടെ ഉദ്യോഗസ്ഥർക്ക് ഉടമകളിൽ നിന്നും കടുത്ത പ്രതിഷേധം നേരിടേണ്ടിവന്നു. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ വളഞ്ഞ ഇവർ കന്നുകാലികളെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചു. എന്നാൽ, പൊലീസിന്റെ സഹായത്തോടെ നഗരസഭാ ഉദ്യോഗസ്ഥർ നടപടിയുമായി മുന്നോട്ടുപോയി. പിടിച്ചെടുത്ത മൃഗങ്ങളെ ഐഷ്‌ബാഗിലെ കാഞ്ചി ഹൗസിലേക്ക് മാറ്റി. ഉടമകൾ പിഴ നൽകിയാൽ മാത്രമേ മൃഗങ്ങളെ വിട്ടുനൽകൂവെന്ന് അധികൃതർ അറിയിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, CORPORATION RAID, CATTLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY