
ന്യൂഡൽഹി : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചതുമായി ബന്ധപ്പെട്ട് വിവാദം. എപ്സ്റ്റീന്റെ സ്വാധീന വലയത്തിൽപ്പെട്ട കരുത്തരായ വ്യക്തികളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നാണ് ഇമെയിലിൽ എപ്സ്റ്റീൻ പരാമർശിച്ചിരിക്കുന്നത്. തന്റെ നിർദ്ദേശപ്രകാരം മോദി ഇസ്രയേലിൽ പോയെന്ന് എപ്സ്റ്രിൻ പറയുന്നു. അമേരിക്കൻ പ്രസിഡന്റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമർശമുണ്ട്. എന്നാൽ എന്തുഗുണമാണ് ഉണ്ടായതെന്ന് മെയിലിൽ വ്യക്തമാക്കിയിട്ടില്ല.
അതേസമയം റിപ്പോർട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കുന്ന ഇമെയിൽ സന്ദേശങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടുവെന്നും ഇത് തികച്ചും അടിസ്ഥാനരഹിതമായ ജല്പനങ്ങളാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി 2017 ജൂലായിൽ ഇസ്രയേൽ സന്ദർശിച്ചിരുന്നു എന്നതൊഴിച്ചാൽ ഫയലുകളിലെ മറ്റ് സൂചനകൾ ഒരു കുറ്റവാളിയുടെ പാഴ്‌വാക്കുകൾ മാത്രമാണെന്നും അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മോദി എപ്‌സ്റ്റീന്റെ ഉപദേശം കേട്ടത് എന്തിനെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ഇതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടാക്കിയതെന്ന് വിശദീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കളങ്കിത വ്യക്തിയുമായി ബന്ധപ്പെട്ടുവെന്നത് രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന വിഷയമാണെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.
It is a matter of national shame that Jeffery Epstein - a convicted human trafficker, child sex offender and serial rapist from the USA - wrote that the Prime Minister Narendra Modi took his “advice and danced and sang in Israel for the benefit of the US president. They had met a… pic.twitter.com/3jRXjGLNsS
— Pawan Khera 🇮🇳 (@Pawankhera) January 31, 2026
യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളിൽ മൂന്നു ദശലക്ഷത്തിലധികം പേജുകൾ, 2000ത്തിലധികം വീഡിയോകൾ, 1.8 ലക്ഷം ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. മുൻപ് പുറത്തുവിടാതെ മാറ്റിവച്ചിരുന്ന രേഖകളാണ് ഇപ്പോൾ വെബ്സൈറ്റിലൂടെ പരസ്യമാക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |