
മുംബയ്: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ വെടിവയ്‌പ്പ്. മുംബയിലെ ജുഹുവിലെ വീടിന് മുന്നിലാണ് അക്രമികൾ വെടിയുതിർത്തത്. നാലു തവണ വെടിയൊച്ച കേട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ശനിയാഴ്‌ച അർദ്ധരാത്രിയിലായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ച മുംബയ് പൊലീസ് വീടിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. നടന്റെ വീടും പരിസരവും നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്.
വെടിവയ്‌പ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തെതുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തുകയായിരുന്നു. ക്രൈംബ്രാഞ്ചും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് അന്വേഷണം നടത്തുന്നതെന്ന് മുംബയ് പൊലീസ് കമ്മീഷണർ പറഞ്ഞു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അന്താരാഷ്‌ട്ര ഗുണ്ടാ സംഘങ്ങളെയടക്കം പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ രോഹിത് ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണ സമയത്ത് അദ്ദേഹം വസതിക്കുള്ളിൽ ഉണ്ടായിരുന്നോയെന്ന കാര്യത്തിലും വ്യക്തതയില്ല.
ബോളിവുഡ് താരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയരുന്നതിനിടെയാണ് വെടിവയ്‌പുണ്ടായിരിക്കുന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. 2003ൽ അജയ് ദേവ്‌ഗൺ നായകനായ സമീൻ ആണ് രോഹിത് ഷെട്ടിയുടെ ആദ്യ ചിത്രം. സിങ്കം, ഗോലുമാൽ, ചെന്നൈ എക്‌സ്‌പ്രസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും രോഹിത് ഷെട്ടി സംവിധാനം ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |