
ന്യൂഡൽഹി: ആധുനിക സാങ്കേതികവിദ്യയ്ക്കും പ്രതിരോധ മേഖലയ്ക്കും അത്യന്താപേക്ഷിതമായ അപൂർവ്വ ധാതുക്കളുടെ ഖനനത്തിനും സംസ്‌കരണത്തിനുമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രത്യേക 'റെയർ എർത്ത് കോറിഡോറുകൾ' സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിന് പുറമെ ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. ഇലക്ട്രോണിക് നിർമ്മാണ പദ്ധതിക്കുള്ള വിഹിതം 22,999 കോടിയിൽ നിന്ന് 40,000 കോടിയായി ഉയർത്തി. രാജ്യത്ത് മൂന്ന് കെമിക്കൽ പാർക്കുകൾ സ്ഥാപിക്കും. അപൂർവ്വ ധാതുക്കളുടെ ഇറക്കുമതിക്കായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം.
അതേസമയം, ഒരു മണിക്കൂർ 22 മിനിട്ട് നീണ്ടു നിന്ന ബഡ്ജറ്റിൽ കേരളത്തിൽ ധാതു ഖനന ഇടനാഴിയെക്കുറിച്ച് മാത്രമാണ് ധനമന്ത്രിയുടെ വലിയ പ്രഖ്യാപനം ഉണ്ടായത്. അതിവേഗ ഇടനാഴി, എയിംസ് എന്നിവയിൽ കേരളത്തിന് എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രത്യേകമായി ഒരു പാക്കേജും ഉണ്ടായില്ല.
ധാതു ഖനനത്തിന് കേരളത്തിന് ലഭിക്കുന്ന നേട്ടങ്ങൾ
ലോകത്തുതന്നെ ഏറ്റവും കൂടുതൽ മോണോസൈറ്റ് മണൽ ശേഖരമുള്ള പ്രദേശങ്ങളിൽ ഒന്നാണ് കേരളത്തിലെ തീരദേശപ്രദേശങ്ങൾ. പുതിയ ഇടനാഴി വരുന്നതോടെ ധാതുക്കളിൽ നിന്ന് റെയർ എർത്ത് മൂലകങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാകും. ധാതുക്കളുടെ ഖനനം മുതൽ അത്യാധുനിക ഉൽപ്പന്നങ്ങളുടെ നിർമ്മാണം വരെയുള്ള മുഴുവൻ ശൃംഖലയും കേരളത്തിൽ വികസിപ്പിക്കാൻ കേന്ദ്ര സഹായം ലഭിക്കും.
ഗവേഷണം, പ്രോസസിംഗ്, മാനുഫാക്ചറിംഗ് മേഖലകളിൽ നൂറുകണക്കിന് പുത്തൻ തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകൾ, വിൻഡ് ടർബൈനുകൾ എന്നിവയ്ക്ക് ആവശ്യമായ സ്ഥിര കാന്തങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയിൽ കേരളത്തിന് നിർണായക പങ്കുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |