
ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിന് ലഭിച്ചത് അവഗണനയെന്ന് പ്രതികരിച്ച് നേതാക്കന്മാർ. ബഡ്‌ജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്നും ഇത് നിരാശാജനകമാണെന്നും ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു അദ്ദേഹം പരിഹസിച്ചു.
'കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിന് ഒന്നുമില്ല. അതിവേഗ റെയിൽവേ പദ്ധതിയടക്കം ഒരു പദ്ധതിയും നടത്തിയില്ല. ബഡ്‌ജറ്റ് നിരാശാജനകമാണ്. കേരളത്തെ വിട്ടുകളഞ്ഞ ബഡ്‌ജറ്റാണിത്. കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളിപ്പിച്ചു. കഴിഞ്ഞ ബഡ്‌ജറ്റിന്റെ തുടർച്ചയല്ലാത്ത ബഡ്‌ജറ്റാണിത്'. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനും ഒന്നുമില്ലെന്നും ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷയെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
അതേസമയം, ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിലെ വികസനമെന്നാണ് ഷാഫി പറമ്പിൽ എംപി ബഡ്‌ജറ്റിനെ പരിഹസിച്ചത്. ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിന്റെ വികസനം എന്നതാണ് കേന്ദ്ര രീതി. ധനമന്ത്രിക്ക് പോലും ബോറടിച്ച ബഡ്‌ജറ്റാണ് അവതരിപ്പിച്ചതെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. നല്ല മുദ്രാവാക്യങ്ങൾ പോലും സാമ്പത്തിക ഉത്തേജനത്തിന് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തെ അവഗണിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. 'പൊള്ളയായ വാഗ്ദാനങ്ങളാണ് ബഡ്‌ജറ്റിലുള്ളത്. യുവശക്തി ബഡ്‌ജറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ തൊഴിലില്ലായ്‌മ പരിഹരിക്കാൻ ബഡ്‌ജറ്റിൽ പ്രഖ്യാപനങ്ങളില്ല. അംബാനി അദാനി എന്നിവർക്കായുള്ള കോർപ്പറേറ്റ് ബഡ്‌ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു. പാലം കടക്കുമ്പോൾ നാരായണ പിന്നെ കൂരായണ എന്ന രീതിയിലാണ് ബിജെപി സർക്കാർ പെരുമാറുന്നത്'- ബിനോയ് വിശ്വം പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |