തൃശൂർ : ബഡ്ജറ്റിൽ തൃശൂരിനും സമ്പൂർണ്ണനിരാശ. കേരളത്തിലെ ഏക ബി.ജെ.പി എം.പിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിൽ എയിംസ് ഉൾപ്പടെയുള്ള നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഫോറൻസിക് ലബോറട്ടി, തീർത്ഥാടന ടൂറിസം, പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തിയ തൃപ്രയാർ ക്ഷേത്രനഗരിയെ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ പദ്ധതികളിലും പ്രതീക്ഷയുണ്ടായിരുന്നു. റെയിൽവേയുടെ കാര്യത്തിലും പ്രതീക്ഷിക്കാനുള്ള വകയൊന്നുമുണ്ടായില്ല. പ്രത്യക്ഷത്തിൽ എടുത്ത പറയത്തക്ക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ജില്ലയുടെ എം.പിയെന്ന നിലയിൽ സുരേഷ് ഗോപിയുടെ ഇടപെടലുണ്ടായില്ലെന്ന കുറ്റപ്പെടുത്തലുമായി ഇടതു സംഘടനകളും യു.ഡി.എഫും രംഗത്തെത്തി. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കേന്ദ്ര ബഡ്ജറ്റ് ചർച്ചയായേക്കും. ബഡ്ജറ്റിന് മുൻപ് തിരുന്നാവായ പാതയുടെ തടസങ്ങൾ നീക്കികൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായെങ്കിലും തുക വകയിരുത്തിയിട്ടില്ല.
പ്രതീക്ഷയ്ക്ക് വകയുള്ളത്
റെയിൽവേ മേൽപ്പാലങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് തുക വകയിരുത്തിയിട്ടുണ്ടെങ്കിൽ ലഭിച്ചേക്കും. കടലാമ സംരക്ഷണ പദ്ധതി ചാവക്കാട് ഉൾപ്പെടെയുള്ള മേഖലകളിൽ ഗുണം ചെയ്‌തേക്കും. നാളികര ഉൽപാദനവും ഉൽപാദന ക്ഷമതയും വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിന്റെ നേട്ടം ലഭിച്ചേക്കും. ധാതു ഖനന ഇടനാഴി പദ്ധതിയും തീരദേശ ജില്ലയായ തൃശൂരിന് ഗുണം ചെയ്‌തേക്കും. അതേസമയം രാജ്യത്തെ പട്ടികജാതി സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന പുരോഗതിയുടെ ബഡ്ജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പ്രതികരിച്ചു
'സ്വാഗതാർഹം'
കേരളത്തിന് ഒന്നുമില്ല എന്ന പ്രചരണം തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്. കന്നുകാലി വളർത്തലിനുള്ള സബ്‌സിഡി, ആദായ നികുതി പരിഷ്‌കരണം, പ്രവാസികൾക്ക് നികുതിയിളവ്, വിദേശയാത്രകളുടെ നികുതി ഇളവ് തുടങ്ങിയവയൊക്കെ പ്രയോജനം ചെയ്യുക മലയാളികൾക്കാണ്. കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ധാതു ഇടനാഴി സാമ്പത്തിക നേട്ടമുണ്ടാക്കും.
അഡ്വ.കെ.കെ.അനീഷ് കുമാർ
സംസ്ഥാന വൈസ് പ്രസിഡന്റ്
ബി.ജെ.പി
കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തിനോ മണ്ഡലത്തിനോ വേണ്ടി യാതൊരു പദ്ധതിയും നേടിയെടുക്കാൻ തൃശൂരിന്റെ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല. അങ്ങേയറ്റം പ്രതിഷേധാർഹമായ കാര്യമാണിത്. നാടെമ്പാടും നടന്ന് എയിംസ് വേണോ എയിംസ് എന്ന് പ്രസംഗിച്ച് നടന്ന കേന്ദ്രമന്ത്രി യഥാർത്ഥത്തിൽ ജനങ്ങളെ കബളിപ്പിക്കുകയാണ്.
കെ.വി.അബ്ദുൾഖാദർ
ജില്ലാ സെക്രട്ടറി
സി.പി.എം
കേരളത്തെ സമ്പൂർണ്ണമായി അവഗണിച്ചു. കേരളം ഇന്ത്യയുടെ ഭാഗമല്ലെന്ന ബി.ജെ.പി. സർക്കാർ നിലപാട് വീണ്ടും ആവർത്തിച്ചു. വായ്പാ പരിധിയിലുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും ജി.എസ്.ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്നുമുള്ള ആവശ്യങ്ങൾപോലും തള്ളി.കേന്ദ്ര സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും.
കെ. രാധാകൃഷ്ണൻഎം.പി
ബഡ്ജറ്റ് തീർത്തും നിരാശജനകമാണ്. തൃശൂരിൽ നിന്ന് ഒരു കേന്ദ്രമന്ത്രി ഉണ്ടായിട്ടും യാതൊരു പരിഗണനയും ജില്ലയ്ക്ക് ലഭിച്ചില്ല. ഒട്ടേറെ വാഗ്ദാനങ്ങളായിരുന്നു സുരേഷ് ഗോപി ജനങ്ങൾക്ക് നൽകിയത്. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കലായിരുന്നു.
അഡ്വ.ജോസഫ് ടാജറ്റ്
ഡി.സി.സി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |