
ന്യൂഡൽഹി: അക്രമ രാഷ്ട്രീയത്തിൽ ഇരുകാലുകളും നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവം വിശദീകരിക്കാൻ രാജ്യസഭയിൽ മേശപ്പുറത്ത് തന്റെ കൃത്രിമക്കാലുകൾ പ്രദർശിപ്പിച്ച് കേരളത്തിൽ നിന്നുള്ള നോമിനേറ്റഡ് അംഗം സി.സദാനന്ദൻ. സി.പി.എം അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് രാജ്യസഭ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം പിന്നീടത് മാറ്റി.
സി.പി.എമ്മിന്റെ അക്രമണം നേരിട്ട കണ്ണൂർ മട്ടന്നൂർ സ്വദേശിയും ബി.ജെ.പി നേതാവുമായ സദാനന്ദനെയാണ് രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ നയപ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് തുടക്കമിടാൻ കേന്ദ്ര സർക്കാർ നിയോഗിച്ചത്. തന്റെ കൃത്രിമക്കാലുകൾ അഴിച്ചെടുത്ത് മേശപ്പുറത്തു വച്ച് സീറ്റിലിരുന്ന് പ്രസംഗിച്ച് തുടങ്ങിയതും പ്രതിപക്ഷം എതിർത്തു.
ഇരുന്ന് സംസാരിക്കേണ്ടി വന്നതിന്റെ കാരണമായി സദാനന്ദൻ 1994ൽ തനിക്ക് നേരിട്ട അക്രമത്തെക്കുറിച്ച് പറഞ്ഞു. ഇതോടെ പ്രകോപിതരായ സി.പി.എം അംഗങ്ങൾ ബഹളം തുടങ്ങി. ക്രമപ്രശ്നം ഉന്നയിച്ച സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ് സഭയ്‌ക്കുള്ളിൽ ഒരു വസ്‌തുവും പ്രദർശിപ്പിക്കാൻ പാടില്ലെന്ന ചട്ടം സദാനന്ദൻ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ച അദ്ധ്യക്ഷൻ കൃത്രിമക്കാലുകൾ മേശപ്പുറത്തു നിന്ന് നീക്കാൻ സദാനന്ദനോട് ആവശ്യപ്പെടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |