
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. റോയ് ആറുമാസമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം. റോയിക്ക് കട ബാദ്ധ്യതകളില്ല. ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്‌ടുകൾക്കായി രാഷ്‌ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങിയേക്കുമെന്ന സംശയത്തിൽ ചില നിക്ഷേപകർ പണം തിരിച്ച് ചോദിച്ചത് കൂടുതൽ സമ്മർദ്ദത്തിനിരയാക്കിയെന്നും വിവരമുണ്ട്. റോയി എഴുതിയ കുറിപ്പിൽ നിക്ഷേപകരുടെ വിശദാംശങ്ങളുണ്ട്.
പല ഇടപാടുകളുടെയും സ്രോതസ് വെളിപ്പെടുത്താനാകാത്തത് റോയിയെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്നും ഇതാണ് കടുത്ത തീരുമാനത്തിലേയ്ക്ക് നീങ്ങാൻ കാരണമായതെന്നുമാണ് സംശയിക്കുന്നത്. കൊച്ചിയിൽ കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ ഫ്ളാറ്റ് ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. കൊച്ചിയിലെ 156 ഫ്ളാറ്റുകൾ വളരെ വില കുറച്ചുകാട്ടി വിറ്റെന്ന സംശയമാണ് ആദായ നികുതി റെയ്ഡിലേക്ക് നയിച്ചതെന്നു കരുതുന്നു.
മരണത്തിന് തൊട്ടുമുമ്പ് ആരെയൊക്കെ റോയ് വിളിച്ചിരുന്നു എന്നറിയാൻ ഫോൺ കാൾ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. ഡയറിലെ ഒമ്പതു പേജുകളിലായി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേരുണ്ടെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്. റോയിക്ക് കടുത്ത മാനസിക വിഷമതകൾ ഉണ്ടായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജീവനൊടുക്കുന്നതിന് മുമ്പുള്ള ദിനങ്ങളിൽ ജയനഗറിലെ ഒരു ഡോക്ടറെയും റോയി സന്ദർശിച്ചിരുന്നുവെന്നും വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |