
കൊച്ചി: മത്സ്യലഭ്യതയിൽ കേരളത്തിന് ചാകര. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ മത്സ്യലഭ്യതയിലുണ്ടായത് 2.51 ലക്ഷം മെട്രിക് ടണ്ണിന്റെ വർദ്ധന. ഉൾനാടൻ മത്സ്യ ഉത്പാദനവും ചേർത്താണിത്. ഇക്കാലയളവിൽ ആകെ 69.48 ലക്ഷം മെട്രിക് ടൺ മത്സ്യം ലഭിച്ചു. ഇതിൽ 46.65 ലക്ഷം മെട്രിക് ടൺ മത്സ്യവും സമുദ്രത്തിൽനിന്നാണ്.
വർദ്ധിച്ച മത്സ്യബന്ധന സമ്മർദ്ദം, ചെറുമത്സ്യങ്ങളെയടക്കം പിടികൂടുന്ന അശാസ്ത്രീയ മത്സ്യബന്ധനം, ആഗോളതാപനമടക്കം മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമായിരുന്നു. വിഷയം പഠിച്ച സർക്കാർ കെ.എം.എഫ്.ആർ.ഐ നിയമം പരിഷ്‌കരിച്ച്, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സി.എം.എഫ്.ആർ.ഐ) നിർദ്ദേശപ്രകാരം 58 ഇനം മത്സ്യങ്ങളെ പിടികൂടുന്നതിന്റെ വലിപ്പം നിശ്ചയിച്ചു. ഈ നിയമം ശക്തമാക്കുകയും നിരീക്ഷണമുൾപ്പെടെ ഊർജിതമാക്കുകയും ചെയ്തതിന്റെ ഫലമാണ് മത്സ്യലഭ്യതയിലെ വർദ്ധനവെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു.
2016-17 വർഷത്തിൽ 4.88 ലക്ഷം മെട്രിക് ടണ്ണായിരുന്നു സമുദ്രോത്പാദനം. 2024-25ൽ 6.47 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. കൊവിഡ് വ്യാപനം ശക്തമായിരുന്ന 2019-20, 2020-21 വർഷങ്ങളിൽ വൻതോതിലും 2023-24 വർഷത്തിൽ നേരിയ ഇടിവും രേഖപ്പെടുത്തിയത് ഒഴിച്ചാൽ മത്സ്യലഭ്യതയിൽ സംസ്ഥാനത്തിന്റെ നില മെച്ചപ്പെട്ട സാഹചര്യത്തിലാണ്. ഉൾനാടൻ മത്സ്യലഭ്യതയിൽ ഇക്കാലയളവിൽ ഇടിവ് ഉണ്ടായിട്ടില്ല. നിലവിൽ സമുദ്ര മത്സ്യലഭ്യതാ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട് കേരളം.
മലയാളിയുടെ തീൻമേശയ്ക്കു വേണം
അയൽ സംസ്ഥാനത്തെ മത്സ്യങ്ങൾ
മത്സ്യലഭ്യതയിൽ നേട്ടമുണ്ടായെങ്കിലും സംസ്ഥാനത്ത് ദൈനംദിന ഉപയോഗത്തിന് ആവശ്യമായ മത്സ്യമില്ല. 2024-25 വർഷത്തെ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിദിനം 2,541 ടൺ മത്സ്യമാണ് വേണ്ടത്. 2,049 ടണ്ണേ കിട്ടുന്നുള്ളൂ. 561.48 ടണ്ണിന്റെ കുറവാണുള്ളത്. ഇത് നികത്താൻ അയൽസംസ്ഥാനങ്ങളിൽ നിന്നടക്കം മത്സ്യം എത്തിക്കുന്നു.
വർഷം - സമുദ്ര മത്സ്യം
2016-17 ----- 4.88
2017 -18---- 4.83
2018-19 ---- 6.09
2019-20 ----4.75
2020-21 ---- 3.91
2021-22- ----6.01
2022-23----6.90
2023-24 ----5.81
2024-25 ----6.47
(ലക്ഷം മെട്രിക് ടൺ)
വർഷം - ഉൾനാടൻ മത്സ്യം
2016-17 ----- 1.88
2017 -18------1.89
2018-19 ---- 1.92
2019-20 ----2.05
2020-21 ---- 2.24
2021-22- ----2.25
2022-23----2.29
2023-24 ----2.51
2024-25 ----2.80
(ലക്ഷം മെട്രിക് ടൺ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |