SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.49 PM IST

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം

Increase Font Size Decrease Font Size Print Page
kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വനിതാ നയം മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവകേരളം എന്നത് സ്ത്രീപക്ഷ കേരളമായിരിക്കും എന്ന ലക്ഷ്യത്തോടെ, 2009ലെ വനിതാ നയം കാലാനുസൃതമായി പരിഷ്‌കരിച്ചാണ് വനിതാ നയം 2026 പുറത്തിറക്കിയത്. ആധുനിക കാലഘട്ടത്തിലെ ആവശ്യങ്ങള്‍ക്കനുസൃതമായി സ്ത്രീകളുടെ സുരക്ഷ, തൊഴില്‍ അവകാശങ്ങള്‍, നിയമങ്ങള്‍, ഗോത്രസമൂഹം, തീര ദേശം എന്നിങ്ങനെ പല മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഈ നയം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.


ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 11 പേരടങ്ങുന്ന ജെന്‍ഡര്‍ കൗണ്‍സില്‍ വനിതാ നയം കരട് രൂപീകരിച്ചു. 9 സിറ്റിങ്ങുകളും സെമിനാറും നടത്തി. 8 വിഷയങ്ങളില്‍ 72 വിഷയ വിദഗ്ധരുടേയും 3 മേഖലകളില്‍ നിന്നായി 300 ഓളം സ്ത്രീകളുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞാണ് വനിത നയം ക്രോഡീകരിച്ചത്.


നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍


ജാതി-മത-ലിംഗ ഭേദമന്യേ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുകയും സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് നയത്തിന്റെ അന്തസത്ത.
· ഭരണ-നിയമ നിര്‍മ്മാണ സഭകളിലും തീരുമാനങ്ങള്‍ എടുക്കുന്ന ഉന്നത സമിതികളിലും സ്ത്രീകളുടെ തുല്യ പ്രാതിനിധ്യം ഉറപ്പാക്കും.
· തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ലിംഗനീതി നടപ്പിലാക്കും.
· കുടുംബം, വിദ്യാഭ്യാസം, സാംസ്‌കാരിക ഇടങ്ങള്‍, പൊതുഇടങ്ങള്‍, തുടങ്ങിയവ ജനാധിപത്യവല്ക്കരിക്കുന്നതിനും, ലിംഗ പദവി സൗഹൃദമാക്കുന്നതിനും, സുരക്ഷിതമാക്കുന്നതിനും പ്രോത്സാഹിപ്പിക്കും.
· സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, മറ്റു വികസന ഏജന്‍സികള്‍, പൗരസമൂഹം, എന്നിവയുടെ സഹകരണത്തോടെ ലിംഗാവബോധം വളര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
· കേരളത്തില്‍ മാറിവരുന്ന ജനസംഖ്യ രൂപരേഖ (Demographic profile) കണക്കിലെടുത്ത് വയോജന സ്ത്രീ സംരക്ഷണം ഉറപ്പു വരുത്തുക.
· സമൂഹത്തില്‍ ഇടപെടുന്ന ഒരു സമ്പൂര്‍ണ വ്യക്തി എന്ന നിലയില്‍ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും സ്വാശ്രയത്വവും ഉറപ്പാക്കുക.


വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍


· വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പ്രത്യേക ജെന്‍ഡര്‍ പ്രോട്ടോക്കോള്‍ രൂപീകരിക്കും.
· ലിംഗ സമത്വത്തെക്കുറിച്ചുള്ള പാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും.
· പെണ്‍കുട്ടികള്‍ക്ക് സൈക്കിളിംഗ്, സ്വയം പ്രതിരോധം തുടങ്ങിയ കായിക പരിശീലനങ്ങള്‍ ഊര്‍ജിതപ്പെടുത്തും.
· ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രഷ്, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ എന്നിവ സജ്ജമാക്കും.
· സ്‌കൂളുകളിലും കോളേജുകളിലുമുള്ള പഠനാന്തരീക്ഷം ജെന്‍ഡര്‍ സൗഹൃദപരമാക്കും. ഇതിനായി അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കും .
· തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകളിലേയ്ക്ക് പെണ്‍കുട്ടികളെ ആകര്‍ഷിക്കുവാന്‍ ആവശ്യമായ പശ്ചാത്തല സംവിധാനങ്ങള്‍ സ്‌കൂളുകളില്‍ തന്നെ ഏര്‍പ്പെടുത്താനാവശ്യമായ നടപടികള്‍ വിപുലീകരിക്കും.


സ്ത്രീ സുരക്ഷയും നിയമവും

· സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
· സൈബര്‍ ഇടങ്ങളിലെ സ്ത്രീവിരുദ്ധത തടയാന്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.
· സിനിമ, മാധ്യമ മേഖലകളില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കും.
· തൊഴിലിടങ്ങളില്‍ ലൈംഗിക അതിക്രമം തടയുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റികള്‍ (POSH) നിര്‍ബന്ധമാക്കും.
· സ്ത്രീധന സമ്പ്രദായം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യും.


തൊഴിലും സാമ്പത്തിക സ്വാശ്രയത്വവും

· സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് നൈപുണ്യ വികസന പദ്ധതികള്‍ വ്യാപിപ്പിക്കും.
· കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍ക്ക് വീണ്ടും തൊഴില്‍ ലഭിക്കാന്‍ അവസരങ്ങള്‍ ഒരുക്കും.
· 'വര്‍ക്ക് ഫ്രം ഹോം', 'വര്‍ക്ക് നിയര്‍ ഹോം' സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കും.
· വൈജ്ഞാനിക സമൂഹം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി പുത്തന്‍ സാങ്കേതിക വിദ്യയില്‍ സ്ത്രീകള്‍ക്ക് വൈദഗ്ദ്യം ഉറപ്പാക്കാന്‍ നൂതന പരിപാടികള്‍ ആവിഷ്‌കരിക്കും.


ആരോഗ്യവും സാമൂഹ്യക്ഷേമവും

· പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സ്ത്രീ സൗഹൃദമാക്കും.
· സ്ത്രീകളിലെ ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓപ്പണ്‍ ജിം സംവിധാനം, വ്യായാമം ചെയ്യുവാനുള്ള പൊതുഇടങ്ങള്‍ എന്നിവ പ്രാദേശിക തലത്തില്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കും
· വയോജനങ്ങളായ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും അവര്‍ താമസിക്കുന്ന ഇടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
· ദളിത്-ഗോത്രവര്‍ഗ മേഖലകളിലും തീരദേശങ്ങളിലും പ്രത്യേക ആരോഗ്യ-വിദ്യാഭ്യാസ പാക്കേജുകള്‍ നടപ്പിലാക്കും.
· സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും മാനസികാരോഗ്യം സംബന്ധിച്ച് വിശകലനം നടത്തി, മെച്ചപ്പെട്ട മാനസികാരോഗ്യം കൈവരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും.
· സാംസ്‌കാരിക രംഗത്ത് നിലനില്‍ക്കുന്ന ഔദ്യോഗിക ഭാഷകളിലും മറ്റും സ്ത്രീസൗഹൃദ ഭാഷാ മാറ്റ പ്രയോഗങ്ങള്‍ ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കും. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലെ ഭാഷാ പ്രയോഗങ്ങള്‍ സംബന്ധിച്ച് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തും.
· നിയമങ്ങളെല്ലാം ഘട്ടംഘട്ടമായി ജെന്‍ഡര്‍ ഓഡിറ്റിങ്ങിന് വിധേയമാക്കും.
· ദളിത്-ആദിവാസി ഗോത്രവര്‍ഗ പെണ്‍കുട്ടികളുടെ റസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളില്‍ സുരക്ഷാ സംവിധാനം ശക്തമാക്കും.
· ഇത്തരം ഹോസ്റ്റലുകളുടെ സുരക്ഷയും സൗകര്യങ്ങളും പരിശോധിക്കുകയും, ആയത് മെച്ചപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിംഗിന് വിധേയമാക്കുകയും ചെയ്യും.
· യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട മത്സ്യ മേഖലയിലെ സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുകയും തൊഴില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും പ്രാദേശിക തലത്തിലുള്ള വിപണിസാധ്യതകള്‍ കണ്ടെത്തുകയും ചെയ്യും.
· സ്ത്രീകള്‍ക്ക് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, അവര്‍ക്ക് പരിശീലനം നല്‍കുകയും, ഈ മേഖലയില്‍ അവര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യത ആരായുകയും ചെയ്യും.


നിര്‍വഹണവും മേല്‍നോട്ടവും

വനിതാ നയത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായി ഒരു ജെന്‍ഡര്‍ സ്റ്റേറ്റ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഒരു ഉദ്യോഗസ്ഥനെ 'ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍' ആയി നിയമിക്കും.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY