SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

ദുർവിധിയെ തോൽപ്പിച്ച വീൽചെയർ പ്രണയം

Increase Font Size Decrease Font Size Print Page
photo

കൊല്ലം: പിടിവിടാതെ പിന്തുടരുന്നു ദുർവിധിക്കു പോലും അനീഷിന്റെയും ശ്രീജയുടെയും സ്നേഹത്തിന് വിലങ്ങിടാനായില്ല. പ്രണയമെന്നാൽ സുഖകാലത്തെ കൂട്ടുചേരലല്ല, നോവുകാലത്തെ തണലാകണമെന്ന് ജീവിതംകൊണ്ട് തെളിയിക്കുകയാണ് ഈ ദമ്പതികൾ.

ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ ഉണ്ടായ രണ്ട് അപകടങ്ങളാണ് പുനലൂർ തൊളിക്കോട് അനീഷ് ഭവനിൽ അനീഷിന്റെ (42) ജീവിതം തകർത്തുകളഞ്ഞത്. പതിനാറാം വയസിലെ ആദ്യ അപകടം വീൽചെയറിലാക്കിയപ്പോൾ, രണ്ടാമത്തേത് തീർത്തും കിടപ്പിലാക്കി. ഭാവിയിലേക്കു നോക്കി പകച്ചുനിന്ന അനീഷിന്റെ ജീവിതത്തിലേക്ക് യാതൊരു ഉപാധികളുമില്ലാതെ ശ്രീജ കടന്നു വന്നത്, സകല എതിർപ്പുകളെയും പ്രണയത്തിന്റെ കരുത്തിൽ തോൽപ്പിച്ചുകൊണ്ടായിരുന്നു.

പി.ജിയും ബി.എഡും സ്വന്തമാക്കിയ ശ്രീജ, സുരക്ഷിതമായ അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് വീൽച്ചെയറിലായ അനീഷിന് തുണയായത്. ജാതിയും ശാരീരികാവസ്ഥയും വിലക്കൊരുക്കിയപ്പോൾ, 2014 മെയ് 30ന് പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ അവർ ഒന്നായി. സി.പി.എം പ്രവർത്തകനായിരുന്നതിനാൽ പാർട്ടി ഓഫീസിൽ വച്ച് രക്തഹാരങ്ങളണിഞ്ഞു. ഈ മധുര ജീവിതത്തിനിപ്പോൾ വയസ് 12.

ആദ്യം വീൽചെയറിലേക്ക്,

പിന്നെ കട്ടിലിലേക്ക്!

വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു അനീഷ്. അച്ഛൻ മോഹനന് മൈക്ക് സെറ്റ് വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനമുണ്ട്. മൈക്ക് സെറ്റുമായി അനീഷ് സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ആംബുലൻസ് ഇടിച്ചായിരുന്നു ആദ്യ അപകടം. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തുമ്പോൾ അരയ്ക്കു താഴെ ചലന ശേഷിയും സംസാര ശേഷിയും അന്യമായി. ഏറെക്കാലത്തിന് ശേഷം ശബ്ദം തിരികെ ലഭിച്ചു, ശരീരം വഴങ്ങിയില്ല. കൂട്ടുകാരുടെ തോളിലേറി സേവനപ്രവർത്തനങ്ങൾക്കിറങ്ങി. ഇത് കണ്ടാണ് എഴുകോൺ കാരുവേലിൽ ഇടവട്ടം സ്വദേശിനിയായ ശ്രീജയുടെ ഉള്ളിൽ പ്രണയം മൊട്ടിട്ടത്. എതിരെയുള്ള ഉപദേശങ്ങളെല്ലാം അവഗണിച്ച് അനീഷും ശ്രീജയും പ്രണയപാതയിലായി. വാടക വീട്ടിലെ ഞെരുക്കങ്ങൾക്കിടയിലും തന്റെ ജീവിതാനുഭവങ്ങൾ ചേർത്ത് അനീഷ് പുനലൂർ 'വീൽച്ചെയറിലെ തോന്ന്യാസി' എന്ന പുസ്തകമെഴുതി. ആദ്യ പതിപ്പ് ചൂടപ്പംപോലെ വിറ്റു. അതിനിടയിലാണ് ഒന്നര വർഷം മുൻപ് അനീഷ് സഞ്ചരിച്ച ഓട്ടോയിലേക്ക് നെടുവത്തൂരിൽ വച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ചുകയറിയത്. തലയിൽ മാത്രം പന്ത്രണ്ട് തുന്നിക്കെട്ട്. ഇപ്പോൾ തീർത്തും കിടപ്പിലാണ്. ഉണ്ടായിരുന്ന ചെറിയ ജോലി ഉപേക്ഷിച്ച് ഇപ്പോൾ മുഴുവൻ സമയവും കൂട്ടിരിക്കയാണ് ശ്രീജ. സുമനസുകളുടെ സഹായത്താൽ തൊളിക്കോട് ചെറിയൊരു വീടും ഭൂമിയും സ്വന്തമായിട്ടുണ്ട്. രണ്ട് ഓട്ടോ റിക്ഷകൾ വാടകയ്ക്ക് ഓടുന്നതിന്റെ വരുമാനമാണ് ആകെയുള്ളത്. ഇപ്പോഴും ഇത്തിരിപോലും ഇടിവുണ്ടായിട്ടില്ല ഇരുവരുടെയും പ്രണയത്തിന്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY