കൊല്ലം: 'ഞങ്ങൾ അനുഭവിക്കുന്ന ദുരിതം പറഞ്ഞാൽ ആർക്കും മനസിലാകില്ല. ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. കണ്ണിൽക്കണ്ടതെല്ലാം കാട്ടുമൃങ്ങൾ നശിപ്പിക്കും. വീടിന് പുറത്തിറങ്ങാൻ പോലും പേടിയാണ്'- ഇത് തെന്മല ചാലിയക്കര സ്വദേശി ഓമനക്കുട്ടന്റെ മാത്രം പേടിയല്ല. കിഴക്കൻ മലയോര മേഖലയിലെ നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന്റെ നേർ സാക്ഷ്യമാണ്
തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളിലാണ് കാട്ടാന, പുലി, കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായത്. കഴിഞ്ഞ ദിവസം കാട്ടു പന്നിയുടെ ആക്രമണത്തിൽ തെന്മല ചാലിയക്കര ഉപ്പുക്കുഴി റബ്ബർ എസ്റ്റേറ്റിലെ താത്കാലിക വാച്ചറായ ഉപ്പുകുഴി മംഗലത്ത് പുത്തൻ വീട്ടിൽ രഘുനാഥൻ കൊല്ലപ്പെട്ടതാണ് അവസാന സംഭവം. കൂടാതെ പുനലൂർ പ്ലാച്ചേരി സ്വദേശികളായ ദമ്പതികൾക്ക് കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
പകൽ കുരങ്ങും രാത്രി ആനയും പന്നിയും കൃഷിയിടങ്ങൾ മേച്ചിൽപ്പുറമാക്കുകയാണ്. എല്ലാത്തരം കാർഷികവിളകളും കൂട്ടത്തോടെ കാട്ടുപന്നികൾ കുത്തിമറിക്കും. ഇടവഴികളിൽ പന്നിക്കൂട്ടം തമ്പടിക്കുന്നതിനാൽ സന്ധ്യയായാൽ പുറത്തിറങ്ങാനാവില്ല. പുലർച്ചെ റബ്ബർ ടാപ്പിംഗ് നടത്തിയിരുന്നവർ രാവിലെ എട്ട് മണിക്ക് ശേഷമാണ് ജോലിക്കിറങ്ങുന്നത്. ചെറുകിട തോട്ടങ്ങളിൽ പണിക്ക് ആളിറങ്ങുന്നില്ല.
ഭീതിയുടെ തടവറയിൽ
വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ സൗരോർജ്ജ വേലി, കിടങ്ങുകൾ എന്നിവ സ്ഥാപിക്കണം
ഇങ്ങനൊരു നീക്കത്തിന് വനം വകുപ്പ് തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ
കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികളും കാട്ടാനകളും വലിയ നാശമുണ്ടാക്കുന്നു
മതിയായ നഷ്ടപരിഹാരം എക്കാലവും കിട്ടാക്കനി
അധികതരുടെ അലംഭാവം നാട്ടിൽ നാൾക്കുനാൾ ഭീതി വിതയ്ക്കുന്നു
ആനമുതൽ മലയണ്ണാൻ വരെ
ആനയും പുലിയും കാട്ടുപന്നിയും മാത്രമല്ല ശല്യക്കാർ. മുള്ളൻ പന്നി, മലയണ്ണാൻ, കുരങ്ങ്, കാട്ടുപോത്ത്,മ്ലാവ് തുടങ്ങിയവയും വലിയ തലവേദനയാണ്. അമ്പനാട്, മാമ്പഴത്തറ, കുറവൻതാവളം, ഇരുളൻകാട്, വെഞ്ചർ, ആനച്ചാടി, പുന്തോട്ടം, നെടുമ്പാറ, ആര്യങ്കാവ്, കോട്ടവസൽ, മുരുകൻ പാഞ്ചാലി, ഇടപ്പളയം, തെന്മല, ഒറ്റക്കൽ, ഉറുകുന്ന്, ആനപെട്ടകോങ്കൽ, തോണിച്ചാൽ, ചെറുതന്നൂർ, ചെറുകടവ്, ഓലപ്പാറ, അച്ചൻകോവിൽ, അയ്യൻപിള്ള വളവ്, പതിനാറേക്കർ, കുന്നുംപുറം, ഇഎസ്എം കോളനി, മരുതിമൂട്, മെഡിസിൻ പ്ലാന്റേഷൻ തുടങ്ങിയ ജനവാസ മേഖലകളിലാണ് വന്യമൃഗ ശല്യം രൂക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |