
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നെന്നും പുനരന്വേഷണം വേണമെന്നും പ്രശസ്ത അമേരിക്കൻ ഫോറൻസിക് വിദഗ്ദ്ധൻ ഡോ. മൈക്കൽ ബേഡൻ. എപ്സ്റ്റീന്റെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടത്തിന് ബേഡൻ സാക്ഷിയായിരുന്നു. എപ്‌സ്റ്റീന്റെ സഹോദരൻ മാർക്കിന്റെ ആവശ്യപ്രകാരം സ്വതന്ത്ര നിരീക്ഷകനായിട്ടാണ് ബേഡൻ പോസ്റ്റ്മോർട്ടം പ്രക്രിയകൾക്ക് സാക്ഷിയായത്.
എപ്‌സ്‌റ്റീന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൂങ്ങി മരണത്തേക്കാൾ, കഴുത്തു ഞെരിച്ചുള്ള കൊലപാതകത്തിന്റെ സാദ്ധ്യതകളിലേക്ക് വിരൽചൂണ്ടുന്നതായി അദ്ദേഹം പറഞ്ഞു. മരണം ആത്മഹത്യയാണെന്ന ഡോക്ടറുടെ വിധിയിൽ പൊരുത്തക്കേടുണ്ടെന്നും എപ്സ്റ്റീന്റെ കഴുത്തിലെ മൂന്ന് ഒടിവുകൾ സംശയാസ്പദമാണെന്നും ബേഡൻ പറഞ്ഞു. ഇക്കാര്യങ്ങൾ ബേഡൻ ഇതിന് മുമ്പും ആവർത്തിച്ചിട്ടുണ്ട്.
ലൈംഗിക കടത്ത്, പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങൾക്ക് വിചാരണ കാത്തിരിക്കവെ 2019 ആഗസ്റ്റിലാണ് എപ്‌സ്‌റ്റീനെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |