
ന്യൂഡൽഹി: തീവണ്ടി യാത്രക്കാർക്ക്, പ്രത്യേകിച്ച് ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി റെയിൽവേ മന്ത്രാലയം. ജനറൽ കോച്ചുകളിലുൾപ്പെടെ ഇനി മുതൽ കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
നിലവിൽ ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ മാത്രം ലഭ്യമായിരുന്ന നിരന്തര ശുചീകരണ സംവിധാനം ഇനി റിസർവേഷനില്ലാത്ത ജനറൽ കോച്ചുകളിലേക്കും വ്യാപിപ്പിക്കും. ഓരോ ഒന്നര മണിക്കൂർ കൂടുമ്പോഴും ജീവനക്കാരെത്തി കോച്ചുകളും ടോയ്‌ലറ്റുകളും വൃത്തിയാക്കും. ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമിതബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും.
വിവിധ സോണുകളിലായി തിരഞ്ഞെടുത്ത 80 ദീർഘദൂര തീവണ്ടികളിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ തീവണ്ടികളിലും ഈ സംവിധാനം നിലവിൽ വരും. ട്രെയിനുകളിലെ ബെഡ്ഷീറ്റ് (ലിനൻ) വിതരണം, അലക്ക്, പാക്കിങ് തുടങ്ങിയ ജോലികൾ ഇനി മുതൽ ഒരൊറ്റ ഏജൻസിയെ ഏൽപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത് സേവനത്തിന്റെ നിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കും. ചരക്കുനീക്കം വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനുമായി മൂന്ന് വർഷത്തിനുള്ളിൽ 124 ഗതിശക്തി കാർഗോ ടെർമിനലുകൾ സ്ഥാപിക്കും. ഇവയെ മൾട്ടി മോഡൽ കണക്ടിവിറ്റി ഹബ്ബുകളായി വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |